ജോലിയും കൂലിയുമില്ലാതെ വഴിയോരങ്ങളില്‍ ഷെഡ് കെട്ടി താമസിക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നു; ഈ അവസ്ഥ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ നിരയിലെത്തിക്കുമെന്ന് ആശങ്ക

72054_1493699215തെരുവോരങ്ങളില്‍ ആളുകള്‍ അന്തിയുറങ്ങുന്നത് കുറേ നാള്‍ മുമ്പുവരെ മൂന്നാം ലോകരാജ്യങ്ങളിലെ മാത്രം കാഴ്ചയായിരുന്നു. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അധിനിവേശം നടത്തി അവരുടെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നത കൈവരിച്ച ബ്രിട്ടനും ഇന്ന് സമാന കാഴ്ചകളാല്‍ നിറയുകയാണ്. തൊഴില്‍ തേടി യുകെയില്‍ എത്തുന്നവരില്‍ ഏറെയും വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരാണ്. കുറേ നാള്‍ കഴിയുമ്പോള്‍ ഇത്തരക്കാര്‍ ജോലിയും കൂലിയുമൊന്നുമില്ലാതെ തെരുവുകളില്‍ കുടില്‍ കെട്ടി താമസിക്കുന്ന കാഴ്ച ബ്രിട്ടനില്‍ അനുദിനം ഏറുകയാണ്. ഏറ്റവുമവസാനമായി ഇപ്പോള്‍ മാഞ്ചസ്റ്ററിലെ വഴിയോരങ്ങളും ഇത്തരം തൊഴില്‍ രഹിതര്‍ കയ്യേറിയിരിക്കുകയാണ്. തൊഴില്‍രഹിതരായ യൂറോപ്യന്മാര്‍ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ അവസ്ഥയിലേക്ക് നയിക്കുകയാണെന്നേ നിലവിലെ അവസ്ഥ കാണുന്ന ആര്‍ക്കും പറയാനാവൂ.

മാഞ്ചസ്റ്ററിലെ തിരക്കേറിയ റോഡുകളിലൊന്നിന്റെ അടിയിലുള്ള ടണലില്‍ അടക്കം ഇത്തരത്തില്‍ യൂറോപ്യന്‍ പൗരന്മാര്‍ അന്തേവാസികളായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സോഫകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവര്‍ ഇവിടെ താസമസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കാരിയേജ് വേയിലൂടെ നടന്ന് പോകുന്നവര്‍ക്ക് ഇത്തരത്തിലുള്ള പരിതാപകരമായ അവസ്ഥയില്‍ നിരവധി പേര്‍ ടണലില്‍ കഴിയുന്നുണ്ടെന്ന് പെട്ടെന്ന് മനസിലാക്കാനാവില്ല. ഇവിടെ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന പുതി അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിനടുത്താണ് ലിത്വാനിയക്കാരായ ടോലികും വലെറിയും ഇത്തരത്തില്‍ നരകയാതനകളില്‍ കഴിയുന്നത്. ഈ അപാര്‍ട്ട്‌മെന്റില്‍ ഒരു ഫ്‌ളാറ്റിനുള്ള വിലയായി വാങ്ങുന്നത്. ഏതാണ്ട് 365,000 പൗണ്ടാണ്.

ടോലികും വലെറിയും താമസിക്കുന്നത് ഇരുണ്ട ടണലില്‍ വളരെ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. തറയില്‍ പൊട്ടിയ ബോട്ടിലുകളും ടിന്‍ കാനുകളും ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴുക്കാകാതിരിക്കാന്‍ അവ ഉയരത്തില്‍ തൂക്കിയിരിക്കുന്നു. എന്നാല്‍ തങ്ങള്‍ തെരുവില്‍ ജീവിക്കുന്നവരെ പോലെയല്ല ഇവിടെ കഴിയുന്നതെന്നും മറിച്ച് തങ്ങള്‍ക്കൊരു സോഫയും കിടക്കയുമുള്ളതിനാല്‍ സുഖകരമാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഹോസ്റ്റലുകളില്‍ പോയി താന്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം കുളിക്കാറുണ്ടെന്നും ടോലിക് വെളിപ്പെടുത്തുന്നു. തങ്ങള്‍ നിരവധി മാസങ്ങളായി ഈ താല്‍ക്കാലിക താമസസ്ഥലത്ത് കഴിയുന്നുവെന്നാണ് വലെറി പറയുന്നത്.

kko0_10

മാഞ്ചസ്റ്ററില്‍ ഇത്തരത്തിലുള്ള എട്ട് താല്‍ക്കാലിക താമസസ്ഥലങ്ങള്‍ കൂടി തനിക്കറിയാമെന്നും ടോലിക് പറയുന്നു. താന്‍ നിയമാനുസൃതമായി ആദ്യം യുകെയില്‍ തൊഴില്‍ തേടി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയപ്പോള്‍ ഇത്തരത്തിലൊരു സാഹചര്യത്തില്‍ തെരുവില്‍ കഴിയേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നാണ് ടോലിക് പറയുന്നത്. 2004ല്‍ ലിത്വാനിയ യൂറോപ്യന്‍ യൂണിയനില്‍ ചേരുമ്പോള്‍ ടോലിക് തന്റെ രാജ്യത്ത് ജോലി ചെയ്ത് വരുകയായിരുന്നു. ഇതേ ജോലി ഇംഗ്ലണ്ടിലും ചെയ്യാമെന്ന പ്രതീക്ഷയാണ് ഇയാളെ ഇവിടെയെത്തിച്ചത്.

എന്നാല്‍ അതേ ജോലി കണ്ടെത്താന്‍ മാസങ്ങള്‍ക്കു ശേഷവും കഴിയാഞ്ഞതിനാല്‍ ഇയാള്‍ ദുരിതത്തിലാവുകയായിരുന്നു. കൈയ്യിലെ പണം തീര്‍ന്നതിനാല്‍ ഇത്തരത്തില്‍ ജീവിക്കുകയും ചെയ്യുന്നു. തൊഴിലവസം വര്‍ദ്ധിപ്പിക്കാനായി ഇംഗ്ലീഷ് പഠനവും ടോലിക് ആരംഭിച്ചിരുന്നു. യാത്രയ്ക്കാവശ്യമായ പണം ലഭിച്ചാല്‍ ലിത്വാനിയയിലേക്ക് മടങ്ങിപ്പോയി സാധാരണ ജീവിതം നയിക്കാനാണ് ടോലിക്കിന്റെ ആഗ്രഹം. തങ്ങള്‍ ഒന്നിനെയും പേടിക്കുന്നില്ലെന്നാണ് വലേറിയുടെ പ്രതികരണം. മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം നരകയാതനകള്‍ അനുഭവിച്ചാണെങ്കിലും ഇവിടെ കഴിയുന്നതാണ് ഭേദമെന്നാണ് വലേറി പറയുന്നത്. ഇവിടെ എന്തില്ലെങ്കിലും നല്ല സ്വാതന്ത്ര്യമാണ് അനുഭവിക്കാന്‍ സാധിക്കുന്നതെന്നും വലേറി അഭിപ്രായപ്പെടുന്നു. ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച ബ്രിട്ടനിലെത്തിയ വലേറി ആദ്യ മൂന്ന് മാസം ഒരു ചിക്കന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് തൊഴില്‍ നഷ്ടപ്പെടുകയായിരുന്നു. വിദഗ്ധ ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ എട്ടു വര്‍ഷമായി തെരുവിലാണ് കഴിയുന്നത്. വലേറിയേപ്പോലെ തെരുവില്‍ കഴിയുന്ന യൂറോപ്യന്‍മാരുടെ എണ്ണം ബ്രിട്ടനില്‍ അനുദിനം വര്‍ദ്ധിക്കുന്നത് ഭരണകൂടത്തിനും തലവേദനയാകുയാണ്.

Related posts