40 വയസിനു താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കാന്‍ മടിച്ച് ബ്രിട്ടന്‍ ! കോവിഷീല്‍ഡ് എടുക്കാന്‍ ഓടുന്ന ഇന്ത്യക്കാര്‍ ഇതൊന്ന് അറിയണം…

ഇന്ത്യയില്‍ നിലവില്‍ രണ്ട് കോവിഡ് വാക്‌സിനുകളാണ് നല്‍കുന്നത്, ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിനും(കോവിഷീല്‍ഡ്) ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും.

ഇതില്‍ കോവിഷീല്‍ഡിന് ഫലപ്രാപ്തി വളരെ കൂടുതലാണെന്നൊരു വിശ്വാസം ഇന്ത്യന്‍ ജനതയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം വാക്‌സിനില്‍ ബ്രിട്ടീഷുകാര്‍ക്ക് വിശ്വാസം നഷ്ടമാവുകയാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ആവശ്യത്തിന് ഫൈസര്‍ വാക്‌സിന്റെ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യത്തില്‍ കൂടി 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മടിക്കുന്നതു കാണുമ്പോള്‍ പലയിടത്തു നിന്നും ഇത്തരം സംശയമുയരുന്നു.

ഫൈസര്‍ വാക്‌സിന്റെ വിതരണം മന്ദഗതിയിലാവുകയും മൊഡേണയുടെ അളവ് പരിമിതപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി എന്‍എച്ച്എസ് വാക്‌സിന്‍ പദ്ധതി മന്ദഗതിയിലാക്കിയിരിക്കുകയാണ്.

രക്തം കട്ടപിടിക്കല്‍ പോലുള്ള ചില ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്‌സിന്‍ നല്‍കരുതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മ്യുണൈസേഷന്‍ കഴിഞ്ഞമാസം നിര്‍ദ്ദേശിച്ചിരുന്നു.

മറ്റു വാക്‌സിനുകളുടേ ദൗര്‍ലഭ്യം അനുഭവപ്പെടുമ്പോഴും ഈ നിര്‍ദ്ദേശം തിരുത്താന്‍ ജോയിന്റ് കമ്മിറ്റി തയ്യാറല്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അപകട സാധ്യതയും വാക്‌സിന്‍ എടുക്കുന്നതുകൊണ്ടുള്ള മെച്ചവും തുലനം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചം ലഭിക്കുന്ന ഒരു സാഹചര്യം വന്നാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂ എന്ന നിലപാടിലാണ് ജോയിന്റ് കമ്മിറ്റി.

ഇതുവരെ 42 മില്ല്യണ്‍ ആളുകള്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. മൊത്തംജനസംഖ്യയുടെ 80 ശതമാനത്തോളം വരും ഇതും. 30.4 മില്ല്യണ്‍ ആളുകള്‍ക്കാണ് (മൊത്തം ജനസംഖ്യയുടെ 58 ശതമാനം) രണ്ടു ഡോസുകളും ലഭിച്ചിട്ടുള്ളത്.

ആസ്ട്രാസെനക വാക്‌സിന്‍ ആവശ്യത്തിലധികം ഉണ്ടെന്ന സാഹചര്യത്തിലും വിദേശ കമ്പനികളുടെ വാക്‌സിന്‍ കൂടുതലായി വാങ്ങാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

വാക്‌സിന്‍ പദ്ധതി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറിയില്ലെങ്കില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഇനിയും നീട്ടേണ്ടതായി വന്നേക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നു.

വാക്‌സിന്‍ പ്രതീക്ഷിച്ച രീതിയില്‍ കൊടുക്കാന്‍ കഴിഞ്ഞതാണ് രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴും ചികിത്സതേടി ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുവരാന്‍ കാരണമെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്.

വളരെ വേഗത്തില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്ന ബ്രിട്ടന്റെ വാക്‌സിന്‍ പദ്ധതി വാക്‌സിന്‍ ദൗര്‍ലഭ്യം നിമിത്തം മന്ദഗതിയിലായിട്ടുണ്ട്. ആസ്ട്രാ സെനക്ക വാക്‌സിനുമായി ബന്ധപ്പെട്ട് വന്നു കൊണ്ടിരിക്കുന്ന ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തുകയാണ്.

Related posts

Leave a Comment