തളിപ്പറമ്പ്: മാരകമായ മയക്കുമരുന്നുകളുമായി ഏഴംഗസംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.
അറസ്റ്റിലായ പാലക്കാട് കുടുച്ചിറ സ്വദേശിനിയായ ഉമ (24)യുടെ സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും വിൽപനയും നടന്നിട്ടുണ്ടെന്നാണ് സംശയം.
ഇതേ തുടർന്ന് സ്പാ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കി. സ്പായുമായി ബന്ധമുള്ളവരെ കുറിച്ച് നർക്കോട്ടിക് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉമയെ കൂടാതെ കരിമ്പം സര് സയ്യിദ് സ്കൂളിന് സമീപം കെ.കെ ഷമീറലി (21), നരിക്കോട്ടെ സി.ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ. ഷഹബാസ് (24) എന്നിവരെയാണ് പുതുവത്സര ദിനത്തിൽ തളിപ്പറന്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ദിലീപും സംഘവും അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പിലെ സ്നേഹ ഇൻ ബാറിന് മുകളിലായി സ്പാ സെന്റർ നടത്തുകയായിരുന്നു യുവതി.
ഒന്നരമാസം മുന്‍പാണ് സ്പാ സെന്റർ ആരംഭിച്ചത്. ഇവിടെ വന്നതിനു ശേഷമാണ് പ്രധാന പ്രതിയായ ഷമീറലിയുമായി പരിചയപ്പെടുന്നത്. യുവതിയുടെ കാമുകനാണ് പിടിയിലായ ഷഹബാസ്.
ഷമീറലിയുടെയും ത്വയിബിന്റെയും പേരിൽ നിരവധി മയക്കുമരുന്ന കേസുകളുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അതിനിടെ മയക്കുമരുന്ന് സംഘം ഉപയോഗിച്ചിരുന്ന ഒരു ബൈക്കും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
പുതുവത്സരാഘോഷത്തിനായി ജില്ലയിലേക്ക് വ്യാപകമായി ലഹരിമരുന്ന് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷമീറലിയെയും ത്വയ്യിബിനെയും എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് മുറിയെടുത്ത് മയക്കു മരുന്ന് പാർട്ടി നടത്താനുള്ള നീക്കത്തിനിടെയാണ് ഈ സംഘം അറസ്റ്റിലാകുന്നത്.
ഇവരില്‍ നിന്ന് 2,50,000 രൂപ വിലമതിക്കുന്ന 50 ഗ്രാം എം.ഡി, എം.എ, 10,000 രൂപ വിലമതിക്കുന്ന എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിരുന്നു.