സാമൂഹിക മാധ്യമങ്ങളിൽ അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങളെ തുറന്നുകാണിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യൻ റെയിൽവേ. രണ്ട് മാസം മുമ്പ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും.
അയോധ്യാ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും സന്ദർശനത്തിനായെത്തുന്നത്. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി.
റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് @reality5473 എന്ന എക്സ് ഉപയോക്താവാണ് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ പങ്കുവയ്ക്കൂ. പുതിയതായി പണിത രണ്ട് മാസം മുമ്പ് തുറന്ന് കൊടുത്ത അയോധ്യ സ്റ്റേഷന്റെ അവസ്ഥ.’ എന്ന് കുറിച്ച് കൊണ്ട് മൂന്ന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്.
സാമൂഹിക മാധ്യമത്തില്‍ വീഡിയോകള്‍ വളരെപെട്ടെന്ന് തന്നെ വൈറലായി. നിരവധിപേരാണ് വീഡിയോ റെയില്‍വേയ്ക്ക് ടാഗ് ചെയ്തത്. പിന്നാലെ സംഭവത്തിൽ നടപടിയുമായി റെയില്‍വേ രംഗത്തെത്തി. തുടർന്ന് സ്റ്റേഷന് വൃത്തിയാക്കാന്‍ കരാര്‍ എടുത്തയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കിയതായും റെയിൽവേ അറിയിച്ചു.
എന്നാൽ ഇതിന് പിന്നാലെ അണുവിമുക്തമാക്കിയ സ്റ്റേഷൻ പ്രദർശിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും ഡിആര്എമ്മം ലക്നോവിന്റെ ഔദ്യോഗിക എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ചു.
https://twitter.com/i/status/1770819569914884148
