വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് എന്തിനാണ് മൊബൈല്‍ഫോണ്‍? ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത! മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് 21000 രൂപ പിഴ

three girls chatting with their smartphones at the parkവൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഏതാനും നാളുകളായി വന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മധോര പഞ്ചായത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 21000 രൂപ വരെ പിഴ ചുമത്തും എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വലിയ പിഴചുമത്തി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താനുള്ള പുതിയ മാര്‍ഗമെന്ന നിലയ്ക്കാണ് പഞ്ചായത്ത് പുതിയ നിയമം നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്താണ് ഈ തീരുമാനം എടുത്തത്. പൊതുനിരത്തിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും 21000 രൂപ പിഴ ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

ഈ ഗ്രാമത്തിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. ഇങ്ങനെയുള്ള ഇവര്‍ക്കെന്തിനാണ് മൊബൈല്‍ഫോണ്‍ എന്നാണ് ഒരു പഞ്ചായത്ത് അംഗം ചോദിച്ചത്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് പീഡനങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മാത്രമല്ല മൊബൈല്‍ ഉപയോഗം കാരണമാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടി പോകുന്നതെന്നും ഗ്രാമസമിതി പറയുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് പെണ്‍കുട്ടികള്‍ നിര്‍ത്തിയാല്‍ അവര്‍ക്ക് പുരുഷന്മാരുമായുള്ള സമ്പര്‍ക്കം കുറയുമെന്നും അതുവഴിയായി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ നിന്നും ഒഴിവാകുമെന്നുമാണ് പഞ്ചായത്ത് സമിതി വിലയിരുത്തിയത്.

മൊബൈല്‍ ഫോണ്‍ നിരോധനം മാത്രമല്ല പശുവിന്റെ പേരിലും പിഴചുമത്താനാണ് പഞ്ചായത്തിന്റെ തീരുമാനം പശുവിനെ കൊല്ലാന്‍ ശ്രമിക്കുകയോ മോഷ്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ 2 ലക്ഷം രൂപയാണ് പിഴ. ഇതിന് പുറമെ ഗ്രാമത്തില്‍ മദ്യം വില്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മുന്‍ വില്ലേജ് പ്രധാന്‍ മുഹമ്മദ് ഗഫാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഗോഹത്യയ്ക്കെതിരായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്യാമ്പയിന് എല്ലാവിധ പിന്തുണയും മുസ്ലീം സമുദായത്തില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ഞങ്ങള്‍ പശുക്കളെ ബഹുമാനിക്കുന്നു. ഗോഹത്യ ഞങ്ങള്‍ അനുവദിച്ചുകൊടുക്കില്ല. അതിന് കൂടി വേണ്ടിയാണ് ഇത്തരമൊരു പിഴ ചുമത്തുന്നത്. മാത്രമല്ല പശുവിനെ കശാപ്പ് ചെയ്യാനോ മോഷ്ടിക്കാനോ ആരെങ്കിലും ശ്രമിക്കുന്നതിനെ കുറിച്ച് പഞ്ചായത്തിനെ അറിയിക്കുന്നവര്‍ക്ക് 51000 രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.- ഗഫാര്‍ പറഞ്ഞു. പശുവിനെ കൊല്ലുന്നവരെ ഉടന്‍ തന്നെ പൊലീസിന് കൈമാറുകയും പഞ്ചായത്തില്‍ നിന്ന് തന്നെ പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിഴ തുക അടക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരാണെങ്കില്‍ അവരുടെ സ്വത്തില്‍ നിന്നും അത് കണ്ടുകെട്ടുമെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് മുസാഫര്‍നഗര്‍ എന്ന ഗ്രാമത്തില്‍ സമാനമായ രീതിയില്‍ പെണ്‍കുട്ടികളെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലും ജീന്‍സ് ധരിക്കുന്നതിലും നിന്ന് വിലക്കിയിരുന്നു.

Related posts