വടകര: വടകരയിലെ സിപിഎം-ബിജെപി സംഘർഷം കണക്കിലെടുത്ത് ആയുധങ്ങൾക്കായി പോലീസ് റെയ്ഡ് ശക്തമാക്കി. തുടർച്ചയായി അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ആംഡ് പോലീസ് എന്നിവ അടങ്ങിയ സംഘമാണ് വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടത്തുന്നത്. നഗരത്തിലും പരിസരങ്ങളിലും ഇക്കഴിഞ്ഞ മൂന്നാം തിയതി മുതൽ ഒരാഴ്ചയോളം മിക്ക ദിവസങ്ങളിലും ബോംബാക്രമണങ്ങൾ തന്നെ അരങ്ങേറി. നഗരത്തിൽ ഈ രൂപത്തിൽ ബോംബുകൾ നിർബാധം ഉപയോഗിച്ചത് നാട്ടുകാരെ നടുക്കി.
ഇത് നിയന്ത്രിക്കാൻ പോലസീസ് ഉണർന്ന് പ്രവർത്തിക്കണമെന്ന് പരക്കെ ആവശ്യവും ഉയർന്നു. വടകര പോലീസ് ഇൻസ്പെക്ടർ ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലാണ് ആയുധങ്ങൾക്കായി റെയ്ഡ് നടക്കുന്നത്. സൂചനകളും സംശയവുമുള്ള പ്രദേശങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്നും ആയഞ്ചേരിയിൽ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കിട്ടിയതായും ഇൻസ്പെക്ടർ പറഞ്ഞു.
നഗരത്തിലെ വിജനമായ സ്ഥലങ്ങളിലും പൊന്തക്കാടുകളിലും പോലീസ് പരിശോധന നടത്തി. സമാധാനം ഉറപ്പുവരുത്തുന്നതിന് ഇത്തരം നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി.