തിരുവനന്തപുരം : മുൻ വൈരാഗ്യത്തിന്റെ പേരിൽ വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കുറ്റിക്കാട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു.
പാൽക്കുളങ്ങര നാല് മുക്ക് തൈവിളാക ത്ത് വീട്ടിൽ വിശാഖ് (42 )നെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ പാൽകുളങ്ങര സ്വദേശി പ്രദീപ്, പാച്ചല്ലൂർ സ്വദേശി വിനീത് പേ ട്ട സ്വദേശി റാസിo,കരിക്കകം സ്വദേശി ശിവപ്രസാദ് എന്നിവരെ വഞ്ചിയൂർ പോലീസ് ഇന്നലെ അർധരാത്രിയോടെ അറസ്റ്റ് ചെയ്തത്. പുലയനാർ കോട്ടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ പ്രതികൾ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി നാല് പേരെയും കസ്റ്റഡിയിലെടുത്തത്.
പ്രതികളിൽ ഒരാളായ പ്രദീപിനെ രണ്ടുവർഷം മുമ്പ് വിശാഖ് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ജയിലിൽ ആയിരുന്ന വിശാഖ് ഈ സമീപകാലത്താണ് പുറത്തിറങ്ങിയത്. ഇതിന്റെ വിരോധത്തിലാണ് കേസിലെ മുഖ്യപ്രതിയായ പ്രദീപും സുഹൃത്തുക്കളും ഇന്നലെ ഉച്ചയോടെ വിശാഖിനെ നടു റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രദീപിന്റെ പേരിൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വസ്തുതർക്കവുമായി ബന്ധപ്പെട്ട് പ്രദീപും വിശാഖുo തമ്മിൽ നേരത്തെ ഉണ്ടായിരുന്ന വിരോധമാണ് പകയിലും കൊലപാതകത്തിലും കലാശിച്ചത്. കൊലപാതകം നടന്ന സ്ഥലത്തും പ്രതികൾ ഒളിച്ചിരുന്ന സ്ഥലങ്ങളിലും പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
