വടക്കഞ്ചേരി: വിലതകർച്ചയിൽ കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് ഇപ്പോൾ പൊന്നിനേക്കാൾ വില. ഒരു കിലോ ഉണക്കവാനില ബീൻസുണ്ടെങ്കിൽ 45,000 രൂപവരെ വിലകിട്ടുമെന്നാണ് പറയുന്നത്. പച്ച ബീൻസ് കിലോയ്ക്ക് 2750 രൂപവരെ വിലയുണ്ട്. ഈരാറ്റുപേട്ടയിൽനിന്നുള്ള വ്യാപാരികളാണ് ഇതു വാങ്ങുന്നത്.
അവർ കൃഷിസ്ഥലത്ത് എത്തി പണം തന്നെ ബീൻസ് വാങ്ങികൊണ്ടുപോകുമെന്ന് മലയോരമേഖലയായ പാലക്കുഴിയിൽ വാനിലകൃഷി നടത്തുന്ന മുണ്ടയ്ക്കൽ ബൈജു ഏബ്രഹാം പറഞ്ഞു.
ഇടയ്ക്കിടെ വിളിച്ചുചോദിച്ചു ഉത്പന്നം മറ്റൊരാൾക്ക് വില്ക്കാതിരിക്കാനുള്ള തത്രപ്പാടാണ് വാനില വ്യാപാരികൾ കാണിക്കുന്നത്. ബീൻസ് ഇല്ലെങ്കിലും കുറച്ചു വാനില വള്ളികളുണ്ടെങ്കിൽ തന്നെ പണം വരുമെന്നാണ് ബൈജു പറയുന്നത്.
ഒരു മീറ്റർ വാനില വള്ളിക്ക് ഇപ്പോൾ മോഹവിലയാണ്. ഇതിനും കിട്ടും 500 രൂപ മുതൽ എഴുന്നൂറുരൂപ വരെ. മുന്പൊക്കെ ഗ്രേയ്ഡും ഗുണവും നോക്കി വാങ്ങിയിരുന്ന വാനില ഇപ്പോൾ ഇത്തരം പരിശോധനകളില്ലാതെയാണ് വ്യാപാരികൾ എടുക്കാൻ തയാറായി വരുന്നത്. വാനില വില കുതിച്ചുയരാൻ തുടങ്ങിയതോടെ കൃഷിയിടത്തിൽ വാനിലയ്ക്കും കുറച്ചുസ്ഥലം മാറ്റിവച്ച് വാനില കൃഷിയിലേക്ക് തിരിയുന്ന കർഷകരുടെ എണ്ണം കൂടുകയാണ്. നാടൻ പശുക്കുട്ടിയെ വളർത്തിയാണ് പാലക്കുഴിയിലെ ബൈജു ഏബ്രഹാം വാനില കൃഷിയെ പരിചരിക്കുന്നത്. ഇടയ്ക്ക് ചാണക വെള്ളം തളിച്ചാൽ വാനില വള്ളികൾക്ക് കരുത്ത് കൂടി നല്ല കായ്ഫലം ഉണ്ടാകും.
വെറുതെ കൊടുത്താലും വാങ്ങാൻ ആളില്ലാതിരുന്ന വാനിലയ്ക്ക് സ്വദേശത്തും വിദേശത്തും ഡിമാന്റ് കൂടിയതോടെയാണ് ഈ മെക്സിക്കൻ ഓർക്കിഡായ പച്ചപൊന്നിന് പുതുജീവൻ വന്നിട്ടുള്ളത്. ക്ഷമ പരീക്ഷിക്കുന്ന കൃഷിയാണ് വാനില കൃഷി. സ്വയം പരാഗണശേഷിയില്ലാത്ത വാനിലയ്ക്ക് കൃത്രിമമായി പരാഗണം ചെയ്തു കൊടുക്കണമെന്നുള്ളതാണ് വിളയുടെ വൈകല്യം.
അതും അതിരാവിലെ പരാഗണം നടത്തണമെന്നതിനാൽ മടിയ·ാർക്ക് ഈ കൃഷി ചെയ്യാനാകില്ല.
കൂടാതെ അഞ്ചുവർഷം കൂടുന്പോൾ വാനില വള്ളികൾ റിപ്ലാന്റിംഗ് നടത്തണം 15 വർഷംമുന്പ് വാനില ബീൻസിനും വള്ളികളും ഉണ്ടായിരുന്ന വില കർഷകർ ഓർക്കുകയാണ്. പച്ച ബീൻസിനു തന്നെ കിലോയ്ക്ക് മൂവായിരത്തിനപ്പുറം വില വന്നു. പരന്പരാഗത വിളകളായ കുരുമുളകും മറ്റും വെട്ടിനശിപ്പിച്ചു പല കർഷകരും വാനില നട്ടു. വാനില വള്ളികളിൽ ബീൻ്സ് തൂങ്ങി ഉത്പാദനം പതിന്മടങ്ങ് വർധിച്ചു. ഇതോടെ വിലയും ഇടിഞ്ഞു.
കിലോയ്ക്ക് മൂവായിരം കിട്ടിയിരുന്നത് മുപ്പതുരൂപപോലും കിട്ടാൻ വഴിയില്ലാതായതോടെ വാനിലതോട്ടങ്ങൾ നശിച്ചു. കർഷകർ വാനില വള്ളികൾ വെട്ടിതീയിട്ട് നശിപ്പിച്ചു. കുരുമുളക് വില താഴേയ്ക്ക് കൂപ്പുകുത്തിയ കാലത്തായിരുന്നു വാനിലയുടെ വരവ്. ഇതിനാൽ തന്നെ പരീക്ഷണ വിളയായിട്ടായിരുന്നു വാനില കൃഷിയിറക്കിയത്. പറന്പിനു പച്ചപ്പും അഴകും വിലയിൽ മുന്പനുമായപ്പോൾ കർഷകർ പുതുവിളയെ കണ്ണടച്ച് വിശ്വസിച്ചു.
വാനില വള്ളികളുടെ മോഷണം തടയാൻ വലിയതോട്ടങ്ങളിൽ കന്പിവേലി കെട്ടി സംരക്ഷണത്തിനു കാവൽക്കാരെ നിർത്തി. കൃഷിചെലവ് കുറിക്കാതെ വാനിലയെ വാനോളം സ്നേഹിച്ചു. എന്നാൽ ഈ കുതിപ്പ് അധികകാലം നീണ്ടുനിന്നില്ല. വില പെട്ടെന്ന് താഴേയ്ക്കുപോയി. പിന്നീട് 2012 വരെ വാനിലയെ ആർക്കും വേണ്ടാതായി.
എന്നാൽ അഞ്ചാറുവർഷമായി വാനില വില ഉയർന്നുനില്ക്കുകയാണ്. വീണ്ടും വാനില കൃഷി ആരംഭിക്കുന്ന കർഷകരും കരുതലോടെ മാത്രമേ ഈ വിളയെ സ്വീകരിക്കുന്നുള്ളൂ. എങ്കിലും വീട്ടുവളപ്പിലെ കുറച്ചുസ്ഥലം ഇതിനായി മാറ്റിവച്ച് അധികവരുമാനം പ്രതീക്ഷിക്കുന്ന സമീപനമാണുള്ളത്.