ആറ്റിങ്ങൽ: ദിവസങ്ങളായി കൊല്ലമ്പുഴയിലെ നാട്ടുകാരെ ഭീതിയിലാക്കിയ പെരുംപാമ്പിനെ ഒടുവിൽ വാവ സുരേഷ് പിടികൂടി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വാവ സുരേഷ് കൊല്ലമ്പുഴ കോട്ടപ്പുറം റോഡിൽ നിന്നും പെരുന്പാന്പിനെ പിടികൂടിയത്. നവംബർ പത്തിനാണ് കൊല്ലമ്പുഴയ്ക്കു സമീപം ജെ സി ബി ഉപയോഗിച്ച് പുരയിടം വൃത്തിയാക്കുന്നതിനിടെ പെരുന്പാന്പിനെ കാണുന്നത്.
വാഹനത്തിലുള്ളയാൾ മൊബൈലിൽ വീഡിയോ ദൃശ്യം പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ അത് പ്രചരിക്കുകയും ചെയ്തു. നാട്ടിൽ പെരുന്പാന്പിനെ കണ്ടെത്തിയെന്നത് പരിസരവാസികൾക്കിടയിൽ ഭീതി പരത്തി. അടുത്ത ദിവസങ്ങളിൽ കോട്ടപ്പുറം റോഡിൽ പാമ്പിനെ കണ്ടതായും ചിലർ അറിയിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഒരു യുവാവ് ഈ റോഡിൽ കലുങ്കിന് സമീപമായി പാമ്പിനെ കാണുകയായിരുന്നു.
തുടർന്നിയാൾ പരിസരവാസികളെ വിവരമറിയിക്കുകയും നാട്ടുകാർ ഒത്തുകൂടി വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ വാവ സുരേഷിനെ വിവരമറിയിക്കുകയുമായിരുന്നു. വാവസുരേഷ് സ്ഥലത്തെത്തി പരിസരം നിരീക്ഷിക്കുകയും കലുങ്കിന്റെ സമീപമുള്ള വയലിലെ പുല്ല് നീക്കം ചെയ്യാൻ ജെ സി ബിയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തു.
ജെ സി ബി ഉപയോഗിച്ച് പുല്ല് മാറ്റിയശേഷം അഞ്ചുമണിക്കൂർ നീണ്ട പ്രയത്നത്തിലൊടുവിൽ നാട്ടുകാരുടെ ഉറക്കംകെടുത്തി ഇഴഞ്ഞു നീങ്ങിയ പെരുന്പാന്പിനെ വാവ പിടികൂടി. രണ്ട് വയസോളം പോന്ന പെൺ പാമ്പാണിതെന്നും നദിയിലൂടെ ഇത്തരം പാമ്പുകൾ ഇവിടെ എത്തിപ്പെടാൻ സാധ്യത കുറവാണെന്നും പാമ്പ് പിടുത്തക്കാർ പിടികൂടി ഉപേക്ഷിച്ചതാവാം എന്നും വാവ സുരേഷ് പറഞ്ഞു.