ന്യൂഡല്‍ഹി: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയയെയും തടവിലാക്കിയതിനു പിന്നാലെ വെനസ്വേലയിലെ പെട്രോളിയം മേഖല ഏറ്റെടുക്കാനുള്ള യുഎസ് ശ്രമം എണ്ണ ഖനനമേഖലയില്‍ ഇന്ത്യക്കു ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്തേക്കാമെന്നു വിലയിരുത്തല്‍. ക്രൂഡ് ഓയിൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യക്കു നൽകാനുള്ള നൂറുകോടിയോളം ഡോളർ തിരികെ ലഭിച്ചേക്കാമെന്നാണു കരുതുന്നത്. യുഎസ് ഉപരോധം മൂലം പണകൈമാറ്റം മുടങ്ങുകയായിരുന്നു.
വെനസ്വേലയിലെ എണ്ണപ്പാടങ്ങളില്‍ ഇന്ത്യന്‍ കമ്പനികളുടെ പ്രവർത്തനം പുനരാരംഭിക്കാനും കഴിയുമെന്നാണു കരുതുന്നത്. വെനസ്വേലയില്‍ നിന്നുള്ള ഹെവിക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്നു ഒരു കാലത്ത് ഇന്ത്യ. വില ഏറ്റവും ഉയര്‍ന്നസമയത്ത് പ്രതിദിനം 4,00,000 ബാരലില്‍ കൂടുതല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. 2020ല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തെത്തുടര്‍ന്ന് ഈ ഇടപാട് മുടങ്ങി. ഇന്ത്യന്‍ റിഫൈനറികള്‍ വിപണിയില്‍നിന്നു പിന്മാറിയെന്നു മാത്രമല്ല വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും നിലച്ചു.
പെട്രോളിയം മേഖലയിലെ ഇന്ത്യയുടെ രാജ്യാന്തര സ്ഥാപനമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒവിഎല്‍) കിഴക്കന്‍ വെനസ്വേലയിലെ സാന്‍ ക്രിസ്റ്റൊബല്‍ എണ്ണപ്പാടം സഹകരണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് ഉപകരണങ്ങളും സാങ്കേതികവിദ്യയും മുടങ്ങിയതോടെ ഇവിടെ ഉത്പാദനം നിലച്ചു. വലിയ തോതിലുള്ള എണ്ണനിക്ഷേപം അവശേഷിക്കുന്നതിനാൽ പ്രവർത്തനം വീണ്ടും തുടങ്ങാനാകും.
ഇതിനു പുറമേയാണ് ഒവിഎല്ലിന് അവകാശപ്പെട്ട 40 ശതമാനം ലാഭവിഹിതം. ഏകദേശം 4579 കോടിയോളം രൂപ വരും ഇത്. തൊട്ടടുത്ത വർഷവും സമാനമായ തുക ഒവിഎല്ലിന് ലഭിക്കേണ്ടിയിരുന്നുവെങ്കിലും ഉപരോധം പ്രഖ്യാപിച്ചതോടെ കണക്കെടുപ്പ് വരെ മുടങ്ങുകയായിരുന്നു.
ഉപരോധങ്ങള്‍ ഇല്ലാതായാൽ ഗുജറാത്തിലെ കേന്ദ്രത്തില്‍ നിന്ന് റിഗ്ഗുകളും മറ്റ് ഉപകരണങ്ങളും സാന്‍ ക്രിസ്റ്റൊബാലില് എത്തിക്കാന്‍ ഒവിഎല്ലിനു കഴിയും. ഇതോടെ പ്രതിദിനം 5,000 മുതല്‍ 10,000 ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാനാകും. സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഉത്പാദനം 80,000 ബാരലിനും 100,000 ബാരലിനും ഇടയിലെത്തിക്കാമെന്നും അനുമാനമുണ്ട്. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന റിഗ്ഗുകള്‍ക്ക് സമാനമായ റിഗ്ഗുകള്‍ സാന്‍ ക്രിസ്റ്റൊബാലിന് ആവശ്യമാണെന്നതും ഒഎൻജിസിക്ക് ഇത്തരം നിരവധി റിഗ്ഗുകള്‍ സ്വന്തമായി ഉണ്ട് എന്നതുമാണ് മറ്റൊരു അനുകൂല ഘടകം.
