എന്റെ ചേട്ടാ, നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ? ടൊവീനോ തോമസും രമേശ് പിഷാരടിയും വിനയ് ഫോര്‍ട്ടിനെ അപമാനിച്ചെന്ന് വ്യാപക പ്രചരണം, സഹികെട്ട് സത്യം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട് രംഗത്ത്

സൗഹൃദങ്ങള്‍ക്ക് വിലകൊടുക്കുന്ന അഭിനേതാക്കളാണ് രമേശ് പിഷാരടിയും ടൊവീനോ തോമസും. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഇരുവര്‍ക്കുമെതിരേ വലിയ ആരോപണങ്ങളാണ് ഒരുകൂട്ടര്‍ ഉയര്‍ന്നത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ കുട്ടിയുടെ മാമോദീസായ്ക്കിടെ വിനയ് ഫോര്‍ട്ടിനെ കണ്ടിട്ട് ഇരുവരും മൈന്‍ഡ് ചെയ്തില്ലെന്നാണ് എഡിറ്റ് ചെയ്തുണ്ടാക്കിയ വീഡിയോയില്‍ പറയുന്നത്. ഇതിനെക്കുറിച്ച് വിനയ് അവസാനം മറുപടിയുമായി രംഗത്തെത്തി.

വിനയ് പറയുന്നതിങ്ങനെ- കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വെച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വീഡിയോ ആണ്.

അവിടെ വച്ച് നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വീഡിയോ ആണ്. ഞാന്‍ അത് കാണുകയും തമാശ ആയി എടുക്കുകയും ചെയ്ത ഒന്നാണ്.

പക്ഷേ കഴിഞ്ഞ ദിവസം ടൊവിനോയെ ഞാന്‍ കണ്ടിരുന്നു. ആ വീഡിയോയുടെ പേരില്‍ അദ്ദേഹത്തിന് ഒരുപാടു ഹേറ്റ് മെസേജുകള്‍ ലഭിക്കുന്നുണ്ടെന്നും അറിഞ്ഞു. അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക.

ആ വീഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഒന്നേയുളൂ, ഇതില്‍ യാതൊരു സത്യാവസ്ഥയും ഇല്ല. ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്- വിനയ് വ്യക്തമാക്കി.

Related posts