ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർ 72 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം നിരസിച്ച വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കഠിനമായ കമ്പനി നിയമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുറവുമാണ് ഇത്രയും വലിയ പാക്കേജ് വേണ്ടെന്നുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ വന്ന് തന്നെ ജോലി ചെയ്യണം എന്നതായിരുന്നു കമ്പനിയുടെ പ്രധാന നിബന്ധന. പുതിയ സ്ഥലത്തേക്ക് മാറുന്നതിനുള്ള യാത്രാ താമസ ചിലവുകൾ കമ്പനി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ ശമ്പളത്തിൽ നിന്നും വെറും 25% മാത്രമായിരുന്നു വർദ്ധനവ്. ഉയർന്ന ജീവിതചെലവുള്ള നഗരത്തിലേക്ക് മാറുമ്പോൾ ഈ തുക ലാഭകരമല്ലെന്ന് അദ്ദേഹം വിലയിരുത്തി.
കമ്പനിയുടെ കരാർ പൂർണമായും സ്ഥാപനത്തിന് മാത്രം അനുകൂലമായ ഒന്നാണെന്നും, ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം കമ്പനി റിക്ക്രൂട്ടറോട് വാട്സാപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കി. കരിയറിന്റെ തുടക്കകാലത്തായിരുന്നെങ്കിൽ ഒരുപക്ഷെ താൻ ഇത് സ്വീകരിക്കുമായിരുന്നു, എന്നാൽ നിലവിലെ സാഹചര്യത്തിൽ സമാധാനപരമായ ജീവിതത്തിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിലും റെഡ്ഡിറ്റിലും ഈ വാർത്ത പങ്കുവെക്കപ്പെട്ടതോടെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. പണത്തേക്കാൾ കൂടുതൽ സ്വന്തം ആരോഗ്യത്തിനും സമാധാനത്തിനും മുൻഗണന നൽകിയ എൻജിനീയറുടെ തീരുമാനത്തെ വലിയൊരു വിഭാഗം പ്രശംസിച്ചു. കോർപ്പറേറ്റ് ഇന്ത്യയിൽ ഉയർന്ന ശമ്പളത്തോടൊപ്പം മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന പുതിയൊരു ചിന്താഗതിയിലേക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു.
