ഇന്ത്യയിലെ അതിവേഗം വളരുന്ന ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ യഥാർത്ഥ വിലയെക്കുറിച്ചും ലാഭത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു മുംബൈ സ്വദേശിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. അനിരുദ്ധ് കെജ്രിവാൾ എന്ന യുവാവാണ് ഹോം സർവീസ് ആപ്പായ അർബൻ കമ്പനി വഴി ബുക്ക് ചെയ്ത ഹെയർകട്ടിംഗും തൊട്ടടുത്തുള്ള സാധാരണ സലൂണിലെ ഹെയർകട്ടിംഗും തമ്മിലുള്ള വിലവ്യത്യാസം ചൂണ്ടിക്കാട്ടി എക്സിൽ കുറിപ്പ് പങ്കുവെച്ചത്.
വെറും സൗകര്യത്തിന് വേണ്ടി മാത്രം ഉപഭോക്താക്കൾ എത്രത്തോളം അധികപ്പണം നൽകേണ്ടി വരുന്നു എന്ന ചോദ്യമാണ് ഈ പോസ്റ്റ് ഉയർത്തുന്നത്.
അടുത്തിടെ ഒരു പുതിയ താമസസ്ഥലത്തേക്ക് മാറിയ അനിരുദ്ധിന് ഒരു ഹെയർകട്ട് ആവശ്യമായി വന്നു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഏറ്റവും അടുത്തുള്ള ബാർബർ ഷോപ്പ് 1.5 കിലോമീറ്റർ അകലെയാണെന്ന് കണ്ടതിനെ തുടർന്ന് അദ്ദേഹം അർബൻ കമ്പനി വഴി വീട്ടിൽ വന്ന് മുടി വെട്ടുന്ന സർവീസ് ബുക്ക് ചെയ്തു. ഇതിനായി 350 രൂപയാണ് ചാർജ് കാണിച്ചത്. എന്നാൽ വരാമെന്നേറ്റ സ്റ്റൈലിസ്റ്റിന്റെ വണ്ടി കേടായതിനാൽ വരാൻ വൈകുമെന്ന് അറിയിച്ചു.
കാത്തിരിക്കാൻ വയ്യാതിരുന്ന അനിരുദ്ധ് ബുക്കിംഗ് റദ്ദാക്കി പുറത്തേക്കിറങ്ങി. എന്നാൽ തന്റെ കെട്ടിടത്തിന് തൊട്ടടുത്തുള്ള രണ്ട് കടകൾക്കിടയിലായി ഒരു ചെറിയ സലൂൺ പ്രവർത്തിക്കുന്നത് അദ്ദേഹം കണ്ടു. അവിടെക്കയറി വെറും 20 മിനിറ്റിനുള്ളിൽ തൃപ്തികരമായ രീതിയിൽ മുടി വെട്ടുകയും വെറും 60 രൂപ നൽകി അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഈ അനുഭവത്തിൽ നിന്നും 300 രൂപയുടെ വ്യത്യാസം സേവനത്തിന്റെ ഗുണനിലവാരം കൊണ്ടല്ല, മറിച്ച് വീട്ടുപടിക്കൽ സേവനം ലഭിക്കുന്ന ‘സൗകര്യം’ കൊണ്ട് മാത്രമാണെന്ന് അനിരുദ്ധ് വാദിക്കുന്നു.
അനിരുദ്ധിന്റെ പോസ്റ്റ് വൈറലായതോടെ അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ആപ്പുകളുടെ ബിസിനസ്സ് രീതികളെക്കുറിച്ച് വലിയ ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. പല ഉപഭോക്താക്കളും യുവാവിന്റെ അഭിപ്രായത്തോട് യോജിച്ചു. ഗുണമേന്മയുള്ള ഉൽപ്പന്നത്തിനോ സേവനത്തിനോ വേണ്ടിയല്ല, മറിച്ച് ക്യൂ നിൽക്കുന്നതും യാത്ര ചെയ്യുന്നതുമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തങ്ങൾ പണം നൽകുന്നതെന്ന് പലരും സമ്മതിച്ചു.
