സി.സി.സോമൻ
കോട്ടയം: പ്രകൃതി ദുരന്തത്തിൽ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക ആയത് പുന:സൃഷ്ടിച്ചു നല്കുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ക്യാന്പ് സംഘടിപ്പിക്കുവാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്കി. ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാലവർഷക്കെടുതിയിൽ വീട് തകർന്നവർക്ക് അതേ സ്ഥലത്ത് വീട് പുനർനിർമിക്കുന്നതിന് തദേശ സ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നല്കണമെന്നും ഉത്തരവിൽ പറയുന്നു. വർഷക്കെടുതിയിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപയായിരുന്നത് നാലു ലക്ഷമാക്കി വർധിപ്പിക്കുകയും ചെയ്തു. വീട് പൂർണമായി തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തവർക്കാണ് ഈ ആനൂകൂല്യം.
വീട് പുനർനിർമിക്കും എന്ന വ്യവസ്ഥ പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമായാണ് സഹായം അനുവദിക്കുന്നത്. ഭാഗിക നാശനഷ്ടത്തിന്റെ നിരക്ക് കണക്കാക്കുന്നതിന് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, റവന്യുവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി , കൃഷി വകുപ്പ് സെക്രട്ടറി, ധനവകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു.
ദുരന്തത്തിൽ പൂർണമായും സ്ഥലം ഒഴുകി പോയവർക്ക് കേരളത്തിൽ സ്വന്തമായി വേറെ സ്ഥലം ഇല്ലെങ്കിലോ നിലവിലുള്ള സ്ഥലം വീട് വയ്ക്കുന്നതിന് അനുയോജ്യമല്ലെങ്കിലോ ആറു ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനായി നല്കും. ദുരന്ത നിവാരണ വകുപ്പ് കഴിഞ്ഞ 21ന് ഇറക്കിയ (സ.ഉ(കൈ) നം.7/2018/ഡിഎംഡി ) ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.