കരൂപ്പടന്ന: വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്ന് കുടിവെള്ളപദ്ധതി പ്രതിസന്ധിയിൽ. രൂക്ഷമായ വെള്ളക്ഷാമം നേരിടുന്ന മുസാഫരിക്കുന്നിൽ 15 ലക്ഷം രൂപ ചെലവാക്കി പത്തുവർഷം മുന്പ് ആരംഭിച്ച പദ്ധതി പഞ്ചായത്ത് വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച, വരൾച്ചയിലും വറ്റാത്ത പൊതുകിണറാണു പദ്ധതിക്കായി ഉപയോഗിച്ചുവരുന്നത്. മുസാഫരിക്കുന്നിൽ ജലസംഭരണി പണിത് വെള്ളം ശേഖരിച്ച് പ്രത്യേകം സ്ഥാപിച്ച പൊതുടാപ്പുകൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. പദ്ധതിയുടെ വൈദ്യുതി ബിൽ പഞ്ചായത്താണ് അടച്ചിരുന്നത്. എന്നാൽ ഏതാനും മാസങ്ങളായി പഞ്ചായത്ത് വൈദ്യുതി ബിൽ അടയ്ക്കുന്നില്ല.
ജലനിധി പദ്ധതിക്കുവേണ്ടി പണം ചെലവഴിക്കുന്നതിനാൽ മറ്റു പ്രാദേശിക കുടിവെള്ള പദ്ധതികൾക്ക് പണം ചെലവഴിക്കാനാകില്ലെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചതായി വാർഡ് അംഗം സുലേഖ അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗുണഭോക്താക്കൾ തന്നെ വൈദ്യുതി ബിൽ അടയ്ക്കണമെന്നാണു പഞ്ചായത്ത് നിലപാടെന്നു വാർഡംഗം പറഞ്ഞു.
നിർധനരും കൂലിപ്പണിക്കാരുമായ പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന കുടിവെള്ള പദ്ധതി നിലച്ചതോടെ ദുരിതമായി. ജലനിധി പദ്ധതിയുടെ വെള്ളക്കരം ഇവർക്ക് താങ്ങാൻ കഴിയുന്നില്ല. കുടിവെള്ളം പഴയ രീതിയിൽ ലഭ്യമാക്കാൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണു നാട്ടുകാർ.