പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ വിതരണ ശൃംഖലയും പ്രതിസന്ധിയിൽ.എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ വിതരണം താത്ക്കാലികമായി നിർത്തിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ റെയിൽവേ ഗൗരവമായി ആലോചിക്കുന്നു. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക റീഫണ്ട് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്.
ഇപ്പോഴത്തെ അപ്രതീക്ഷിത പ്രതിസന്ധി മറികടക്കാൻ അടിയന്തര ബദൽ നടപടികളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിറ്റിസി) രംഗത്തെത്തിയിട്ടുണ്ട്. ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് പകരം മൈക്രോവേവ് ഓവനുകൾ, ഇലക്ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങൾ എന്നിവയിലേക്ക് മാറാൻ ഇതിനകം കാറ്ററിംഗ് യൂണിറ്റുകൾക്ക് നിർദേശം നൽകി കഴിഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, ജൻ ആഹാർ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലും ഈ മാറ്റം നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ദീർഘദൂര ട്രെയിനുകളിൽ അടക്കം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ “റെഡി ടു ഈറ്റ്’ ഭക്ഷണ പദാർഥങ്ങളുടെ വലിയ ശേഖരം കരുതിവയ്ക്കാൻ ലൈസൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദീർഘദൂര ട്രെയിനുകൾക്ക് ഭക്ഷണം തയാറാക്കുന്ന ഐആർസിറ്റിസിയുടെ ബേസ് കിച്ചണുകളെ എൽപിജി ക്ഷാമം കാര്യമായി ബാധിച്ച സാഹചര്യത്തിലാണിത്. നിലവിൽ ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം കുറവാണെങ്കിലും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഉത്പാദനത്തിൽ തടസം നേരിടുന്നുണ്ട്.
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള പ്രകൃതിവാതക ഇറക്കുമതിയിൽ ലോജിസ്റ്റിക് തടസങ്ങൾ നേരിടുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് 100 ശതമാനം വിതരണം ഉറപ്പാക്കുമെന്നും വ്യവസായങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം നേരിടാൻ കേന്ദ്ര സർക്കാർ ഇതിനകം തന്നെ അവശ്യവസ്തു നിയമം നടപ്പിലാക്കിയിട്ടുണ്ട്.
എന്നിരുന്നാലും ട്രെയിനുകളിലും സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണത്തിന് പകരം വരും ദിവസങ്ങളിൽ പായ്ക്കറ്റ് ഭക്ഷണങ്ങൾക്കായിരിക്കാം റെയിൽവേ മുൻഗണന നൽകുക.ദീർഘദൂര ട്രെയിനുള്ളിലെ റിസർവ് ചെയ്ത യാത്രക്കാർക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ഓൺലൈൻ ബുക്കിംഗ് തുക യാത്രക്കാർക്ക് തിരികെ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എൽപിജി വിതരണത്തിലെ തടസങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലാത്തതിനാൽ ബദൽ പാചക രീതികൾ ദീർഘകാലത്തേക്ക് തുടരാനാണ് റെയിൽവേയുടെ തീരുമാനം.
- എസ്.ആർ. സുധീർ കുമാർ
