അഞ്ചു വര്‍ഷം മുമ്പ് ഏതോ ഫാമില്‍ നിന്നു രക്ഷപ്പെട്ടു കാട്ടിലെത്തി ! ശരീരത്തുണ്ടായിരുന്നത് 35 കിലോ രോമം; ചെമ്മരിയാടിന് ഇത് രോമ തടവറയില്‍ നിന്നുള്ള മോചനം;വീഡിയോ കാണാം…

കമ്പിളിപ്പുതപ്പ് പുതച്ച് മുഖത്തിന്റെ അല്‍പം മാത്രം പുറത്തു കാട്ടി നില്‍ക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുക…ഏതാണ്ട് ഈ അവസ്ഥയിലായിരുന്നു ബരാക്ക് എന്ന ചെമ്മരിയാട്.

ഇവന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്കു പിന്നിലും ഒരു കഥയുണ്ട്. 35 കിലോയോളം വരുന്ന രോമമാണ് ഇവന്റെ ശരീരത്തു നിന്നും മുറിച്ചു മാറ്റിയത്.

ഓസ്‌ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നു ബരാക്കിനെ നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവര്‍ക്ക്. ദേഹം മുഴുവന്‍ കട്ടിപിടിച്ച ഭീമന്‍ കമ്പിളി മൂടിയ ഒരു സത്വം.

കണ്ടാല്‍ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണില്‍ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതര്‍ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതര്‍ ചെറുതായി ഒന്നു പരിശോധിച്ചപ്പോള്‍ സംഭവം മനസ്സിലായി. ബരാക്ക് ഒരു ചെമ്മരിയാടാണ്.

ദീര്‍ഘകാലമായി മുറിച്ചു നീക്കാത്തതിനാല്‍ ഒന്നും രണ്ടുമല്ല, 35 കിലോ കമ്പിളിയാണ് അവന്റെ ദേഹത്തു കുന്നുകൂടി വളര്‍ന്നത്. ഈ വലിയ ഭാരം കാരണം നേരെ ചൊവ്വെ ഒന്നു നടക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ബരാക്ക്. മുഖത്തേക്കും കമ്പിളിരോമം വളര്‍ന്നതിനാല്‍ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു.

ഏതോ ഫാമില്‍ നിന്നും അഞ്ചുവര്‍ഷം മുമ്പ് രക്ഷപ്പെട്ട് കാട്ടിലെത്തിയതാണ് കക്ഷി. അന്നു മുതല്‍ അവന്റെ ശരീരത്തില്‍ കമ്പിളി വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ചെവിയില്‍ ഏതു ഫാമിലേതാണെന്നു വ്യക്തമാക്കിയുള്ള അടയാളമുണ്ടായിരുന്നെങ്കിലും തലയിലെ കമ്പിളി രോമം ഉരഞ്ഞതിനാല്‍ അതു നഷ്ടമായി.

അതിനാല്‍ ഓസ്‌ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാര്‍ സാങ്ച്വറിയിലേക്ക് അവനെ മാറ്റി. ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ കമ്പിളി വെട്ടാനുള്ള ഏര്‍പ്പാടാണ് സാങ്ച്വറി അധികൃതര്‍ ആദ്യം ചെയ്തത്.

ഒരു മണിക്കൂറോളം ചെലവിട്ടാണ് അവന്റെ ശരീരത്തില്‍ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ച് നീക്കം ചെയ്തത്. ജഡപോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളില്‍ ചുള്ളിക്കമ്പുകള്‍, മുള്ളുകള്‍, ചെള്ളുകള്‍, പുഴുക്കള്‍, മറ്റു കീടങ്ങള്‍ എന്നിവയൊക്കെയുണ്ടായിരുന്നു.കമ്പിളി നീക്കം ചെയ്തപ്പോള്‍ ഇവയില്‍ പലതും പുറത്തുചാടി.

കുറേക്കാലമായി തന്നെ കഷ്ടപ്പെടുത്തിയ കമ്പിളിപ്പുതപ്പ് പോയതോടെ ബരാക്കിന്റെ തനി സ്വരൂപം തെളിഞ്ഞു വന്നു.നന്നേ മെലിഞ്ഞു ക്ഷീണിതനായിരുന്നു അവന്‍. വമ്പന്‍ മുടിവെട്ടിനു ശേഷം മരുന്നുകള്‍ കലക്കിയ വെള്ളത്തില്‍ ഒരു കുളി കൂടിയായതോടെ ബരാക്ക് ഉഷാറായി.

ദേഹത്ത് നിന്ന് 35 കിലോ ഭാരമാണ് ഒഴിവായിരിക്കുന്നത്.സന്തോഷത്തോടെയും സമാധാനത്തോടെയും അവനിപ്പോള്‍ എഡ്ഗാര്‍ സാഞ്ച്വറി എന്ന തന്റെ പുതിയ അഭയകേന്ദ്രത്തിലെ മറ്റ് ആടുകള്‍ക്കൊപ്പം വസിക്കുകയാണ്.

ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കില്‍ 490 ജോടി സോക്‌സുകള്‍. മുമ്പ് ന്യൂസിലന്‍ഡില്‍ നിന്നും 2005ല്‍ ഒരു ചെമ്മരിയാടിനെ സമാനമായ അവസ്ഥയില്‍ ലഭിച്ചിരുന്നു. അന്ന് 27 കിലോ രോമമാണ് അവന്റെ ദേഹത്തു നിന്ന് നീക്കം ചെയ്തത്.

രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതോടെ ഷ്രെക്ക് എന്നു പേരിട്ട അവന്‍ ലോകപ്രശസ്തനായി. ഷ്രെക്കിന്റെ ഈ കമ്പിളിക്കുപ്പായം വെട്ടി നീക്കം ചെയ്യുന്നതിന്റെ ലൈവ് വിഡിയോ ന്യൂസീലന്‍ഡിലെ ദേശീയ ടിവി ചാനലില്‍ ലൈവായി കാണിച്ചിരുന്നു. തന്റെ പത്താം ജന്മദിനം ഷ്രെക്ക് ആഘോഷിച്ചത് അന്നത്തെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കിനൊപ്പമാണ്.

മൂഫ്‌ലോണ്‍ എന്ന വന്യജീവിയില്‍ നിന്നാണ് ചെമ്മരിയാടുകള്‍ പരിണമിച്ചത്. മനുഷ്യര്‍ ആദ്യം ഇണക്കി വളര്‍ത്തിയ ജീവികളിലൊന്നാണ് ചെമ്മരിയാടുകള്‍.

മൂഫ്‌ലോണുകള്‍ക്ക് രോമം വളരുമെങ്കിലും അവ തണുപ്പുകാലം കഴിഞ്ഞ് കൊഴിയും. എന്നാല്‍ മനുഷ്യര്‍ക്കൊപ്പം കൂടിയ ചെമ്മരിയാടുകള്‍ക്ക് ഈ ശേഷി ക്രമേണ നഷ്ടപ്പെട്ടു.

ഇതിനാല്‍, ഇടയ്ക്കിടെ ഇവയുടെ രോമം വെട്ടിയെടുക്കേണ്ടത് ആവശ്യമാണ്. നമ്മള്‍ക്ക് നിസ്സാരമായ പല കാര്യങ്ങളും മൃഗങ്ങള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ബരാക്ക്.

Related posts

Leave a Comment