കഷ്ടപ്പെട്ടു നേടിയ പോലീസ് ജോലിയ്ക്കു പോകണ്ടായെന്ന് ഭര്‍ത്താവ് ! വിവാഹത്തിന്റെ 22-ാം നാള്‍ ഭര്‍ത്താവിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍; ശേഷം ആത്മഹത്യയും…

ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍.

വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി.

ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള പോലീസ് പറയുന്നതിങ്ങനെ… കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്.

പൊലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം.

വിവാഹത്തോടെ ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയതോടെ വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി തീരുമാനിച്ചത്.

ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ എന്ന ആന്റണിയെ സമീപിച്ചു.

മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്‍കി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല.

വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു.

ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തി. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണം പോലീസ് കണ്ടെത്തി.

Related posts

Leave a Comment