2015ലെ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമംഗം ഇപ്പോള്‍ ഉപജീവനം നടത്തുന്നത് ആശാരിപ്പണിയിലൂടെ;വീഡിയോ കാണാം…

കളിക്കാരന്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു കഴിഞ്ഞാലും ക്രിക്കറ്റുമായി ബന്ധമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഒട്ടുമിക്ക താരങ്ങളും.

കിക്കറ്റ് കമന്റേറ്ററായും പരിശീലകരായും ടിവി അവതാരകരായും അംപയര്‍മാരായും ക്രിക്കറ്റ് അക്കാദമികളുടെ തലപ്പത്തും സംഘടനാ നേതൃത്വത്തിലുമൊക്കെ തിളങ്ങുന്ന എത്രയോ മുന്‍താരങ്ങളുണ്ട്.

എന്നാല്‍ അപൂര്‍വം ചിലര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അതുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിലേക്ക് ജീവിതം പറിച്ചു നടാറുണ്ട്.

അത്തരമൊരാളാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സേവ്യര്‍ ദോഹര്‍ട്ടി. 2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന സ്പിന്നര്‍ സേവ്യര്‍ ദോഹര്‍ട്ടി വിരമിച്ചതിനുശേഷം തിരഞ്ഞെടുത്തത് ആശാരിപ്പണി.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എസിഎ ആണ് വിരമിച്ചതിനു ശേഷം പുതിയ തൊഴില്‍ കണ്ടെത്തിയ ദോഹര്‍ട്ടിയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ടത്.

തന്റെ പുതിയ തൊഴിലിനെക്കുറിച്ചും എങ്ങനെ ഇവിടേക്കെത്തി എന്നുമൊക്കെ ദോഹര്‍ട്ടി ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഒട്ടേറെപ്പേരാണ് സ്പിന്നറുടെ വേഷം അഴിച്ചുവച്ച് ആശാരിയായ ദോഹര്‍ട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

‘ആശാരിപ്പണി പഠിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ചുനാളായി. കെട്ടിടം പണിയുമായി ബന്ധപ്പെട്ട പുതിയ തൊഴില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. അനുദിനം പുതിയ കാര്യങ്ങള്‍ പഠിക്കുന്ന കൈത്തൊഴിലാണിത്.

ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നേയുള്ളൂ’ ദോഹര്‍ട്ടി വീഡിയോയില്‍ പറയുന്നു.’ക്രിക്കറ്റില്‍നിന്ന് വിരമിച്ച സമയത്ത്, ഇനിയെന്തു ചെയ്യും എന്നതിനേക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

അതുകൊണ്ട് വിരമിച്ചശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷം കിട്ടിയ ജോലിയെല്ലാം ചെയ്തുനോക്കി. ഓഫിസ് ജോലിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ജോലികളുമെല്ലാം ചെയ്തു. ഒടുവില്‍ ഇതാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞാണ് ഇവിടെയെത്തിയത്’ ദോഹര്‍ട്ടി വിശദീകരിച്ചു.

ക്രിക്കറ്റ് കരിയര്‍ വിട്ടശേഷം ജീവനോപാധിയായി മാറിയ പുതിയ തൊഴില്‍ കണ്ടെത്താന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന സഹായിച്ചതെങ്ങനെയെന്നും ദോഹര്‍ട്ടി വിശദീകരിച്ചു.

‘എസിഎയുടെ സഹായം പറഞ്ഞറിയിക്കാനാകില്ല. ക്രിക്കറ്റില്‍നിന്ന് വിരമിച്ച് ഇനിയെന്തു ചെയ്യും എന്ന് ആലോചിക്കുമ്പോള്‍ നമുക്ക് മുന്നില്‍ വല്ലാത്തൊരു പ്രതിസന്ധിയുണ്ടാകും. എങ്ങനെ പണമുണ്ടാക്കുമെന്നും എങ്ങനെ ജീവിക്കുമെന്നും നമുക്ക് യാതൊരു പിടിയും കിട്ടില്ല’ ദോഹര്‍ട്ടി ചൂണ്ടിക്കാട്ടി.

‘ഇത്തരം സന്നിഗ്ധ ഘട്ടത്തിലാണ് സഹായവുമായി ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന്‍ എത്തുന്നത്. കുറച്ച് സാമ്പത്തിക സഹായം നല്‍കിയും ഇനിയെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തില്‍ നമ്മെ സഹായിച്ചും അവര്‍ ഒപ്പം നിന്നു’ ദോഹര്‍ട്ടി പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ 2010ലാണ് ദോഹര്‍ട്ടി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അതേ വര്‍ഷം ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയ്ക്കെതിരെ സിഡ്‌നിയിലായിരുന്നു ട്വന്റി20 അരങ്ങേറ്റം.

നാലു ടെസ്റ്റുകളില്‍നിന്ന് ഏഴു വിക്കറ്റും 60 ഏകദിനങ്ങളില്‍നിന്ന് 55 വിക്കറ്റുകളുമാണ് ദോഹര്‍ട്ടിയുടെ സമ്പാദ്യം. 11 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും വീഴ്ത്തി. 2016-17 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

Related posts

Leave a Comment