പതിനഞ്ചുകാരിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ് ! പീഡനത്തിനിരയായതായി ഫൊറന്‍സിക് ഫലം;ചാറ്റ് ലിസ്റ്റ് പരിശോധിക്കുന്നു…

പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.

കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്.

സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്.

ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന കരുതുന്ന ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഏതാനും ദിവസത്തിനകം തന്നെ കുറ്റവാളികള്‍ പിടിയിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചയ്തിരുന്നവരെക്കുറിച്ചുള്ള വിവരം പോലീസിന്റെ പക്കലുണ്ട്.

രണ്ടാഴ്ചയോളമായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ചെറിയ ഒരു സുഹൃദ് വലയം മാത്രം ഉണ്ടായിരുന്ന ശാന്തശീലയായ കുട്ടിയായിരുന്നു. ഏതാനും ദിവസമായി അവരില്‍നിന്നു പോലും അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍ പഠനത്തില്‍ കുട്ടി മിടുക്കിയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Related posts

Leave a Comment