അതാ ഒരാള്‍ വിമാനത്താവളത്തിലേക്ക് കയറി വരുന്നു ഒരു കല്ല്…രണ്ട് കല്ല്…മൂന്ന് കല്ല് ! പാര്‍ക്ക് ചെയ്തിരുന്ന ഹെലികോപ്ടര്‍ കല്ലെറിഞ്ഞു തകര്‍ത്ത് മാനസികരോഗി; ഭോപ്പാലില്‍ നടന്നത് ഇന്ത്യന്‍ വിമാനയാത്രാ സുരക്ഷയ്ക്കു തന്നെ അപമാനമായി മാറുന്ന സംഭവം…

അതീവ സുരക്ഷയുള്ള സ്ഥലങ്ങളായാണ് വിമാനത്താവളങ്ങള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ വിലയിരുത്തലിനെ ആകെ പൊളിച്ചടുക്കുന്ന സംഭവങ്ങളാണ് ഭോപ്പാലിലെ വിമാനത്താവളത്തില്‍ അരങ്ങേറിയത്. മാനസികരോഗിയായ യുവാവ് വിമാനത്താവളത്തിനുള്ളില്‍ക്കയറിയ പാര്‍ക്ക് ചെയ്തിരുന്ന ഹെലിക്കോപ്ടറിനുനേര്‍ക്ക് കല്ലെറിയുകയും പുറപ്പെടാന്‍ ഒരുങ്ങിനിന്ന വിമാനത്തിനുമുന്നില്‍ കിടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവം രാജ്യത്തിനാകെ നാണക്കേടാകുകയാണ്.

ഭോപ്പാലിലെ രാജഭോജ് വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചയാളെ പിന്നീട് സിഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി കീഴ്പ്പെടുത്തി. സുരക്ഷാലംഘനമുണ്ടായതിനെത്തുടര്‍ന്ന് പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തില്‍നിന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ഒരിക്കല്‍ക്കൂടി പരിശോധന നടത്തുകയും ചെയ്തതായി സിഐ.എസ്.എഫ്. അധികൃതര്‍ പറഞ്ഞു.

സ്വകാര്യ ഹെലിക്കോപ്ടറിനാണ് ഇയാള്‍ കല്ലെറിഞ്ഞതോടെ തകരാറുസംഭവിച്ചതെന്ന് വിമാനത്താവളത്തിലെ സിഐ.എസ്.എഫ്. രഹസ്യാന്വേഷണ വിഭാഗം ഓഫീസര്‍ എ.എസ്. ചന്ദേല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ യുവാവിനെ പോലീസിന് കൈമാറിയിട്ടില്ല. ആളെ കസ്റ്റഡിയില്‍കിട്ടുന്ന മുറയ്ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമെന്നും പോലീസ് സൂപ്രണ്ട് സമ്പത്ത് ഉപാധ്യായ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. ഇരുപതുവയസ്സ് തോന്നിപ്പിക്കുന്ന യുവാവാണ് വിമാനത്താവളത്തിനുള്ളില്‍ കടന്ന് സ്വകാര്യ കോപ്ടറിനുനേര്‍ക്ക് കല്ലേറുനടത്തിയത്. ഇയാള്‍ പിന്നീട് ജയ്പ്പൂരിലേക്ക് പുറപ്പെടാന്‍ കാത്തുനിന്ന വിമാനത്തിന് മുന്നില്‍ക്കിടന്നും പ്രശ്നം സൃഷ്ടിച്ചു.

ഉടന്‍ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ വേഗം തന്നെ കീഴ്‌പ്പെടുത്തുകയും ചെയ്തു. എന്നാല്‍ സുരക്ഷാ ലംഘനമുണ്ടായതിനെത്തുടര്‍ന്ന് ഈ വിമാനത്തിലെ യാത്രക്കാരെയെല്ലാം വീണ്ടും പുറത്തിറക്കി പരിശോധിക്കുകയായിരുന്നു. എന്തായാലും സംഭവം രാജ്യത്തിനാകെ അപമാനമാവുകയാണ്.

Related posts

Leave a Comment