പള്ളി മുറ്റത്ത് ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മ 21 വയസ്സുകാരി ! പിതാവ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍; കുഞ്ഞിന്റെ അമ്മ അറസ്റ്റിലായപ്പോള്‍ പറഞ്ഞത്…

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി.തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് 21 വയസുകാരി യുവതി. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ട് എത്തുകയായിരുന്നുവെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പുമുണ്ടായിരുന്നു:’ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’.

പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30-ന് പള്ളി പരിസരത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്. ഇതേത്തുടര്‍ന്ന് വനിതാ പോലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതര്‍ തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അമ്മയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

Related posts