തിരികെ നല്‍കിയ ജീവനു നന്ദിയേകി ലയനയും സുധിലയും

tcr-lanaതൃശൂര്‍: ഡി-സോണ്‍ കലോത്സവത്തിനിടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ കടപുഴകിവീണ മരത്തിനടിയില്‍പെട്ട ലയനയും സുധിലയും സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു. ഉടന്‍തന്നെ പഠനം പുനരാരംഭിക്കാനുള്ള തയാറെടുപ്പി ലാണ് തങ്ങളെന്ന് ഇരുവരും പ്രിന്‍സിപ്പല്‍ ഡി. ജയപ്രസാദിനു വാക്കുനല്കി. അമല മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച നന്ദിയര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഗുരുവായൂര്‍ ശ്രീകൃഷ്ണയിലെ വിദ്യാര്‍ഥികളായ ഇരുവര്‍ക്കും ജീവന്‍ തിരികെ കിട്ടില്ലെന്നു കരുതുംവിധം ദേഹമാസകലം പരിക്കേറ്റിരുന്നു.

ഫെബ്രുവരി 18നായിരുന്നു അപകടം. ഒന്നാംവര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനി ചിറ്റിലപ്പിള്ളി ശങ്കരന്‍തടത്തില്‍ അശോകന്റെ മകള്‍ അനുഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ വീട്ടില്‍ സുരേഷിന്റെ മകള്‍ സുധില(18) ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയും, മറ്റം ആളൂര്‍ പാമ്പുങ്ങല്‍ ബാഹുലേയന്റെ മകള്‍ ലയന(19) ബിഎ സംസ്കൃതം വിദ്യാര്‍ഥിനിയുമായിരുന്നു. സുധിലയുടെ കാലിന്റെ തളര്‍ച്ച ഫിസിയോതെറാപ്പിയിലൂടെ മാറ്റാമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ലയന പൂര്‍ണസൗഖ്യം പ്രാപിച്ചു. ഗുരുവായൂര്‍ ദേവസ്വമാണ് ആശുപത്രി ചെലവുകള്‍ വഹിച്ചത്.

ചടങ്ങില്‍ ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പല്‍ ഡി. ജയപ്രസാദ്, യൂണിയന്‍ ചെയര്‍മാന്‍ ആകാശ്, അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി, ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോ. ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ. ഭവദാസന്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.യു. സുധീര്‍, ന്യൂറോ ഐസിയു ഇന്‍ചാര്‍ജ് സിസ്റ്റര്‍ ഷെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts