തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

alp-medicalആലപ്പുഴ: തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്നു’മുങ്ങാന്‍’ തീരുമാനിച്ചിറങ്ങുന്ന ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപവത്കരിച്ച ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കുറിക്കുകൊണ്ടു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പലരും ഞായറാഴ്ച നടന്ന മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ഹാജരായില്ല.

വ്യാജ അപേക്ഷകരെ കണ്ടെത്താന്‍ കളക്ടര്‍ ആര്‍. ഗിരിജയുടെനിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ. ഗിരിജയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.ഒ. രാജേന്ദ്രകുമാര്‍, ഡോ. വി.എസ്. സുനിത, ഡോ. കെ. വേണുഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ചത്.ആരോഗ്യപരമായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പു ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു 280 അപേക്ഷകളാണ് കളക്ടറേറ്റില്‍ ലഭിച്ചത്. എന്നാല്‍ 133 പേര്‍ മാത്രമേ മെഡിക്കല്‍ ടീമിനു മുന്നിലെത്തിയുള്ളൂ.

ഇതില്‍ 99 പേര്‍ക്കു തെരഞ്ഞെടുപ്പുജോലിയില്‍ നിന്നു വിടുതല്‍ നല്‍കാന്‍ സമിതി ശിപാര്‍ശ ചെയ്തു.
മറ്റുള്ള അപേക്ഷകള്‍ തള്ളി. സമിതിക്കു മുമ്പാകെ അപേക്ഷകര്‍ നേരിട്ടെത്താനായിരുന്നു നിര്‍ദേശം. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു ജോലിയില്‍ നിന്നു ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റ് 27നു ഉച്ചയ്ക്ക് രണ്ടിനുശേഷം കളക്ടറേറ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമെന്ന് എഡിഎം അറിയിച്ചു. മറ്റ് അറിയിപ്പുകള്‍ ഇതുസംബന്ധിച്ച് ഉണ്ടാവില്ല.

Related posts