ജിഷയുടെ കൊലപാതകം: ചേച്ചിയുടെ സുഹൃത്ത് ഒളിവില്‍; ഇയാള്‍ക്ക് രേഖാചിത്രവുമായി സാമ്യം

jishaപെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സഹോദരി ദീപയുടെ സുഹൃത്തിനെ പോലീസ് തെരയുന്നു. ഇയാള്‍ ഒളിവിലാണ്. അച്ഛനൊപ്പം സഹോദരി താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പോലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വില്‍പനക്കാരനായ ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷയുടെ സഹോദരിയുടെ ഫോണ്‍ലിസ്റ്റും പോലീസ് പരിശോധിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ജിഷയുടെ  കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്ന് എഡിജിപി കെ. പത്മകുമാര്‍.  നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.  നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്.  പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്. ജിഷയ്ക്കു പരിചയമുള്ള വ്യക്തിയാണു പ്രതിയെന്നും ഉടന്‍തന്നെ ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും എഡിജിപി പറഞ്ഞു.

ജിഷയുടെ അയല്‍വാസിയായ ബസ് ജീവനക്കാരനെയും ഇയാളുടെ സുഹൃത്തിനെയും ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റൊരാളെയും പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആറുപേരെയാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നത്. പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്ന സംഘം വിവിധ സ്റ്റേഷനുകളിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. ഇവരില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു.

ഒരാള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് ഇപ്പോഴും നില്‍ക്കുന്നത്. എഡിജിപി കെ. പത്മകുമാര്‍ ഇന്നലെയും ഈ നിഗമനം മാധ്യമങ്ങളുമായി പങ്കുവച്ചു. ജിഷയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഡിജിപി ടി.പി. സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പെരുമ്പാവൂരില്‍ എത്തി കൊല നടന്ന വീട് പരിശോധിച്ചു.

Related posts