പാരീസില്‍ യുകെ പോര്

sp-ukപാരീസ്: യൂറോയില്‍ ഇന്നു യുകെ (യുണൈറ്റഡ് കിംഗ്ഡം) അംഗങ്ങളുടെ പോരാട്ടം. ഇന്നു നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ വെയ്ല്‍സും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 9.30നാണ് മത്സരം. ഗാരെത് ബെയ്ല്‍ എന്ന സൂപ്പര്‍ താരത്തിന്റെ മികവില്‍ വിശ്വാസമര്‍പ്പിച്ചാണ് വെയ്ല്‍സ് തങ്ങളുടെ ചരിത്രത്തിലെ കന്നി നോക്കൗട്ട് മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ബെയ്‌ലിന്റെ ബൂട്ട് ശബ്ദിച്ചിരുന്നു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ കാര്യവും സമാനമാണ്. യുവേഫ യൂറോ കപ്പില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും ആദ്യ നോക്കൗട്ട് മത്സരത്തിനാണ് ഇന്ന് പാരീസ് സാക്ഷ്യംവഹിക്കുക.

നോക്കൗട്ടിലേക്കുള്ള വഴി

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് വെയ്ല്‍സ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീം ആയും. ബെയ്‌ലിന്റെ ഫ്രീ കിക്ക് മഴവില്ലഴകായി വലയില്‍ തുള്ളിക്കളിക്കുന്നത് ഗ്രൂപ്പ് ഘട്ടത്തില്‍ വെയ്ല്‍സിന്റെ ആരാധകരെ ആഹ്ലാദത്തിലാക്കി. എന്നാല്‍, ബെയ്‌ലിനപ്പുറവും താരങ്ങളുണെ്ടന്ന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ വെയ്ല്‍സ് തെളിയിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്ലോവാക്യയെ 2-1നു കീഴടക്കിയ വെയ്ല്‍സിനു രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അതേ ഗോള്‍ വ്യത്യാസത്തില്‍ മുട്ടുമടക്കേണ്ടിവന്നു. എന്നാല്‍, നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 3-0നു റഷ്യയെ തകര്‍ത്തെറിഞ്ഞ് വെയ്ല്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.

കരുത്തരായ ജര്‍മനിക്കും പോളണ്ടിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഗ്രൂപ്പ് സിയില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്. രണ്ടു തോല്‍വി നേരിട്ടപ്പോള്‍ ഒരു ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരെന്ന പരിഗണനയില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. പോളണ്ടിനോടും ജര്‍മനിയോടും 1-0ന്റെ തോല്‍വി വഴങ്ങിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് യുക്രെയ്‌നിനെ 2-0നു കീഴടക്കി.

മുഖാമുഖം ഇതുവരെ

ഇരു ടീമുകളും ഇതുവരെ 95 മത്സരങ്ങളില്‍ ഏറ്റുമുട്ടി. അതില്‍ 44 ജയം വെയ്ല്‍സ് സ്വന്തമാക്കിയപ്പോള്‍ 24 എണ്ണം സമനിലയില്‍ കലാശിച്ചു. 27 എണ്ണത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തോല്‍വി സമ്മതിച്ചു. അവസാനമായി ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളിലും വെയ്ല്‍സിനെ കീഴടക്കാന്‍ അയര്‍ലന്‍ഡിനായില്ല. നാലെണ്ണത്തില്‍ വെയ്ല്‍സ് ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയിലായി. 1980ല്‍ സൗഹൃദ പോരാട്ടത്തില്‍ 1-0നു ജയിച്ചതാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ അവസാനത്തെ വിജയ മുഹൂര്‍ത്തം. മാര്‍ച്ച് 24ന് കാര്‍ഡിഫിലായിരുന്നു ഇരുവരുടെയും അവസാന മത്സരം. അന്ന് 1-1 സമനിലയായിരുന്നു ഫലം.

1968ലെ യാഗ്യതാ റൗണ്ടിലാണ് യൂറോയില്‍ അവസാനമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ ഇറങ്ങിയത്. ആദ്യപാദത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു. രണ്ടാം പാദത്തില്‍ വെയ്ല്‍സ് 2-0നു ജയിച്ചു.

ചരിത്രത്താളുകളില്‍

യൂറോ കപ്പ് നോക്കൗട്ടില്‍ വെയ്ല്‍സും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും കളിക്കുന്നത് ഇതാദ്യം. 1958 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് വെയ്ല്‍സിന്റെ ഇതുവരെയുള്ള മികച്ച നേട്ടം. ക്വാര്‍ട്ടറില്‍ ഇതിഹാസതാരം പെലെയുടെ ഗോളില്‍ വെയ്ല്‍സ് 1-0നു തോറ്റു പുറത്താകുകയായിരുന്നു.1986 ലോകകപ്പിനുശേഷം പ്രധാന ടൂര്‍ണമെന്റുകളുടെയൊന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നോക്കൗട്ട് യോഗ്യത നേടിയിട്ടില്ല. 1958 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും മികച്ച പ്രകടനം. അന്ന് ഫ്രാന്‍സിനോട് 4-0നു പരാജയപ്പെട്ട് പുറത്തായിരുന്നു.

Related posts