നിയാസ് മുസ്തഫ
നാളെ ഈദുല്‍ഫിത്വര്‍. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു മാസക്കാലം ശരീരവും മനസും നിയ ന്ത്രിച്ച് വ്രതമനുഷ്ഠിക്കുകയും മറ്റ് ആരാധനാ കര്‍മങ്ങ ളില്‍ മുഴുകുകയും ചെയ്ത ഇസലാം മതവിശ്വാസി കള്‍ക്ക് സന്തോഷത്തിന്റെ സന്ദേശവുമായാണ് ഈദ് വന്നെത്തിയിരിക്കുന്നത്. ഈദിന്റെ സുദിനം എത്തിയതോടെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനമായിരിക്കുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും തെറ്റുകളില്‍ നിന്ന് അകന്നുനിന്നും നന്മകള് വര്‍ധിപ്പിച്ചും സ്രഷ്ടാവിന്റെ കല്പനകളെ ശിരസാവഹിച്ച വിശ്വാസി സമൂഹത്തിന് ഈദിന്റെ സുദിനം ആഘോഷത്തിന്റേതാണ്. നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമര്‍പ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിര്‍വൃതിയുടേതും, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ദിനവും.
ആഘോഷമെന്നാണ് ഈദിന്റെ അര്‍ഥം. വിശ്വാസി സമൂഹത്തോട് ഇസ്ലാം കല്പിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വറും, വലിയ പെരുന്നാള്‍ അഥവാ ഈദുല്‍ അസ്ഹയും. ഈ രണ്ടു ദിനത്തിലും പരിധി ലംഘിക്കാതെ ആഘോഷിക്കാന്‍ മതം അനുവദിക്കുന്നു.
ജീവിതത്തെ പൂര്‍ണമായും ദൈവഹിതാനു സൃതമാക്കി തീര്‍ക്കാനുള്ള പരിശീലനമായിരുന്നു ഒരു മാസത്തെ വ്രതാനുഷ്ഠാനം. സുഖസൗകര്യങ്ങളില്‍ ജീവിക്കുമ്പോള്‍ പ്രയാസപ്പെടുന്നവരെ അറിയാനുള്ള അവസരം. ലോകത്തിലെ പ്രയാസപ്പെടുന്ന ജനത യുടെ നീതിക്കുവേണ്ടി ഒത്തുചേര്‍ന്ന് പൊരുതാനും ഈദ് ദിനം പ്രചോദനമാവുന്നു.
സ്നേഹവും സഹിഷ്ണുതയും സൗഹാര്‍ദവും പങ്കു വയ്ക്കപ്പെടുന്ന ലോകത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് ആഘോഷങ്ങള്‍. വൈവിധ്യങ്ങളെ തുറന്ന മനസോടെ ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് ആഘോഷങ്ങളുടെ അന്തസത്ത. മതസൗഹാര്‍ദത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ ആഘോഷങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
സാമൂഹ്യബന്ധങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കാലത്ത് കുടുംബ, അയല്പക്ക ബന്ധങ്ങളെയും സൗഹൃദങ്ങളെയും ശക്തിപ്പെടുത്താനുള്ള അവസരമായി ഈദ് ദിനത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ദരിദ്രവീടുകളില്‍പോലും ദാരിദ്ര്യത്തിന്റെ കണിക കാണാന്‍ കഴിയാത്ത സമത്വസുന്ദര സാഹോദര്യ സുദിനമായിരിക്കണം ഈദിന്റെ സുദിനം. പെരുന്നാള്‍ ദിവസം ഒരൊറ്റ ഭവനവും ദാരിദ്ര്യത്തില്‍ കഴിയരുതെന്ന സന്ദേശം നല്കുന്നതിനു കൂടിയാണ് ഫിത്വര്‍ സക്കാത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റംസാന് വ്രതാനുഷ്ഠാനത്തിലെ പാകപ്പിഴവുകള്‍ പരിഹരിക്കുന്നതിനു വേണ്ടി ഫിത്വര്‍ സക്കാത്ത് നല്കാന് മതം അനുശാസിക്കുന്നു. ജനിച്ചുവീണ കുഞ്ഞിനു വരെ നിര്‍ബന്ധമാകുന്ന ഫിത്വര്‍ സക്കാത്തിന് ഇസ്ലാമില്‍ വലിയ സ്ഥാനമുണ്ട്. ഫിത്വര്‍ സക്കാത്ത് നല്‍കിയശേഷമായിരിക്കണം പെരുന്നാള്‍ നമസ്കാരത്തിനായി പള്ളിയിലേക്കും ഈദ്ഗാഹുകളിലേക്കും വിശ്വാസികള്‍ പോകാന്‍.
പെരുന്നാള്‍ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യകര്‍മമാണു പെരുന്നാള്‍ നമസ്കാരം. അന്നേദിവസം പുത്തന്‍ ഉടുപ്പണിഞ്ഞ് കുളിച്ചു ശുദ്ധിവരുത്തി സുഗന്ധവസ്തുക്കള്‍ പൂശി തക്ബീര്‍ ചൊല്ലി വേണം നമസ്കാരത്തിനായി പോകാന്‍. വിശുദ്ധ റംസാന് മാസത്തെ ആദരിക്കാന്‍ കഴിഞ്ഞതിന് അല്ലാഹുവിനു തക്ബീര്‍ ചൊല്ലി നന്ദി അര്‍പ്പിച്ചാണ് ഓരോ വിശ്വാസിയും ഈദ് ദിനത്തിലൂടെ കടന്നുപോകുന്നത്. അല്ലാഹുവാണ് വലിയവന്‍, മഹത്വമത്രയും അവനാണ്. ഇതാണ് തക്ബീറിന്റെ സാരാംശം. പെരുന്നാള്‍ ഉറച്ചതുമുതല്‍ നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതുവരെ തക്ബീര്‍ മുഴങ്ങുന്നു.
ഈദ് ദിനത്തില്‍ വ്രതാനുഷ്ഠാനം പാടില്ലെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. മുപ്പതു ദിവസം നോമ്പെടുത്തതല്ലേ, പെരുന്നാള്‍ ദിവസവും നോമ്പെടുത്തേക്കാം എന്നു നിശ്ചയിക്കാന്‍ വിശ്വാസിക്ക് അനുവാദമില്ലെന്ന് അര്‍ഥം. ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും ഈദ് ആശംസകള്‍ പരസ്പരം കൈമാറിയും ഈ ദിവസത്തെ വിശ്വാസികള്‍ സന്തോഷപ്രദമാക്കുന്നു. രോഗികളെ സന്ദര്‍ശിക്കുന്നതിനും മരിച്ചുപോയവര്‍ക്കായി പ്രാര്‍ഥിക്കുന്നതിനും അവര്‍ സമയം കണ്ടെത്തുന്നു. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും മാനസിക സംസ്കരണവും ഈദ് ദിനത്തില്‍ നഷ്ടമാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ വിശ്വാസി ശ്രദ്ധിക്കേണ്ടതാണ്. അന്യരുടെ സങ്കടങ്ങള്‍ സ്വന്തം സങ്കടങ്ങളായി കണ്ട് അവര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടാവണം ഈദാഘോഷം. റംസാന് മാസത്തില്‍ ഒരുപാട് പുണ്യങ്ങള്‍ കൊയ്തെടുത്തുവെന്ന ചാരിതാര്‍ഥ്യത്തോടെ വേണം ഈ ദിനം ആഘോഷിക്കാന്‍.
മഹത്വങ്ങളുടെ ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്. അതിനാല്‍ തന്നെ വിശ്വാസിക്ക് റംസാന് വേര്‍പിരിയുന്നത് ദുഃഖകരം തന്നെ. അടുത്ത റംസാനിലും ആരാധനകളില്‍ പങ്കാളികളാകാന്‍ അവരുടെ മനസ് ആഗ്രഹിക്കും. ഒരു മാസക്കാലം നാഥനുവേണ്ടി ആരാധനാകര്‍മങ്ങളില്‍ മുഴുകിയത് ഓര്‍ക്കുമ്പോള്‍ തന്നെ അവര്‍ ആഹ്ലാദവാന്‍മാരാകും. മഹത്തരവും എന്നാല്‍ ക്ലേശകരവുമായ ഒരു നിര്‍ബന്ധകര്‍മം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈദ്.
വിശ്വസാഹോദര്യത്തിന്റെ വക്താക്കളെന്ന നിലയ്ക്ക് പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലിലൂടെ ഇതര മതസ്ഥരോടും സമുദായങ്ങളോടും സ്നേഹവും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കാനും ഈദ് നമുക്ക് പ്രചോദനമാവണം. പെരുന്നാള്‍ ലഭിച്ചവന് നന്ദിയോടും കൃതജ്ഞതയോടും കൂടിയാണ് തങ്ങളുടെ നാഥനെ സ്മരിക്കേണ്ടത്.