ഗുരുവായൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന് 25കോടി അനുവിദിച്ച പ്രഖ്യാപനം പുറത്തുവന്നതോടെ ഗുരുവായൂര്‍ ആഹ്ലാദത്തിലായി. ഏറെക്കാലമായി ഗുരുവായൂരിലെ ജനതയും തീര്‍ത്ഥാടകരും അനുഭവിക്കുന്ന യാത്രാദുരിതത്തിനും ഗതാഗതകുരുക്കിനും പരിഹാരമാകുന്ന പ്രഖ്യാപനമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്. ദിവസവും 30ലേറെ പ്രാവശ്യം അടക്കുന്ന റെയില്‍വെ ഗേറ്റിന്റെ ദുരിതം അനുഭവിച്ചാണ് തീര്‍ത്ഥാടകരും പൊതുജനങ്ങളും യാത്ര ചെയ്തിരുന്നത്. തിരക്കുള്ള ദിവസങ്ങളിലും ശബരിമല സീസണിലും ഗേറ്റ് അടക്കുന്നതോടെ നഗരം രൂക്ഷമായ ഗതാഗതകുരുക്കിലാകുമായിരുന്നു.
രോഗികളുമായെത്തുന്ന ആംബുലന്‍സ് ഗേറ്റില്‍ കുടുങ്ങി രോഗികള്‍ക്ക് അത്യാപത്ത് സംഭവിക്കുന്നതും പതിവായിരുന്നു. ഇതിനു പുറമെ ഗേറ്റ് തകരാറിലായും ജനങ്ങള്‍ ദുരിതം അനുഭവിച്ചു. ഇലക്ഷന് കാലത്ത് ഭരണപക്ഷത്തിനെതിരെയുള്ള ആയുധവുമായിരുന്നു മേല്‍പ്പാലം. 23കോടി ചിലവു പ്രതീക്ഷിച്ചിരുന്ന മേല്‍പ്പാലത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും പദ്ധതിക്ക് വേണ്ട കേന്ദ്ര വിഹിതവും അനുവദിച്ചിരുന്നു. മേല്‍പ്പാലത്തിനുള്ള നിര്‍ദേശം വന്നതോടെ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് റെയില്‍വെ മേല്‍പ്പാലത്തിന് രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു.
നിലവിലെ റെയില്‍വെ ഗേറ്റിന് മുകളിലൂടെ പാലം നിര്‍മ്മിക്കുന്ന തരത്തിലാണ് രൂപരേഖ തയ്യാറാക്കി നല്‍കിയിട്ടുള്ളത്. ഇവിടെ പാലം നിര്‍മ്മിക്കുന്നതിന് മണ്ണ് പരിശോധനയും നടത്തിയിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം അനുവദിക്കാത്തതിനാല്‍ മേല്‍പ്പാലം നിര്‍മ്മാണം നീണ്ടുപോവുകയായിരുന്നു. 10കോടിക്കുമുകളില്‍ നിര്‍മ്മിക്കുന്ന പാലങ്ങള്‍ക്ക് ടോള്‍ പിരിവ് നടത്തേണ്ടി വരുമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ വാദം. ഇലക്ഷന് പ്രചാരണത്തിന് ഗുരുവായൂരിലെത്തിയ പിണറായി വിജയന് മുന്നില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് പ്രമുഖ വ്യക്തികള്‍ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ അവസാന വാരം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും നഗരസഭ ചെയര്‍ പേഴ്സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയും റെയില്‍വെ മേല്‍പ്പാലത്തിന് ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.മേല്‍പ്പാലം അനുവദിച്ചതില്‍ നഗരസഭ ചെയര്‍ പേഴ്സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി സര്‍ക്കാരിനെ അഭിനന്ദിച്ചു.