നാഗമ്പടത്തെ റെയില്‍വേ നടപ്പാലം: ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ അധികാരികള്‍ ഉണര്‍ന്നുതുടങ്ങി; അടിയന്തിരമായി സ്ലാബ് സ്ഥാപിക്കാന്‍ നടപടി

fb-railpalamകോട്ടയം: ഒരാളുടെ ജീവന്‍പൊലിഞ്ഞതോടെ നാഗമ്പടം റെയില്‍വേ നടപ്പാലത്തില്‍ പുതിയ സ്ലാബുകള്‍ അടിയന്തിരമായി സ്ഥാപിക്കാന്‍ ഇന്നലെ എഡിഎം അജന്താകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.   കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ, റെയില്‍വേ, കെഎസ്ഇബി, പോലീസ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലത്തിലെ പ്രവേശനം പൂര്‍ണമായി അടയ്ക്കാനും യോഗത്തില്‍ എഡിഎം നിര്‍ദേശിച്ചു. നവീകരണത്തിന്റെ ഭാഗമായി പാലത്തില്‍ നിന്നു മാറ്റിയ സ്ലാബുകളുടെ ഭാഗത്തു ഇരുമ്പു തകിടുകള്‍ സ്ഥാപിക്കും. പാലത്തിന്റെ ഇരുകവാടങ്ങളിലും നിലവിലുള്ളതിനേക്കാള്‍ വലിയ മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും.

അറ്റകുറ്റപ്പണികള്‍ക്കായി അടച്ച നടപ്പാലത്തില്‍നിന്നു വീണു കുറുപ്പന്തറ സ്വദേശിയായ ബസിന്റെ ഡോര്‍ ചെക്കര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. നടപ്പാലത്തില്‍ വെളിച്ച ക്രമീകരണം പുനസ്ഥാപിച്ചതായും സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കാന്‍ പോലീസ് സഹായം ഉറപ്പു വരുത്തണമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന യോഗത്തില്‍  ആവശ്യപ്പെട്ടു. പാലം നവീകരണത്തിനായി 15 ലക്ഷം രൂപ റെയില്‍വേക്കു നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ഈ തുക ഉടന്‍ കൈമാറുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എന്നാല്‍, നടത്തിപ്പു ചെലവു നല്‍കാന്‍ കഴിയില്ലെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.

പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍  നേരത്തെ എസ്റ്റിമേറ്റ് എടുത്തിരുന്നു. റെയില്‍വേ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച്  15 ലക്ഷം നിര്‍മാണ ചെലവും 13. 5 ലക്ഷം നടത്തിപ്പ് ചെലവുമാണ്. തര്‍ക്കം പരിഹരിക്കാന്‍ വീണ്ടും യോഗം റെയില്‍വേ നടപ്പാലം സംബന്ധിച്ചു റെയില്‍വേയും നഗരസഭയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ വീണ്ടും യോഗം ചേരും. റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജരുടെ സൗകര്യാര്‍ഥമായിരിക്കും യോഗം ചേരുന്നത്. ജനപ്രതിനിധികളെയും യോഗത്തില്‍ പങ്കെടുപ്പിക്കും. പാലം നവീകരിക്കുന്നതിനു നഗരസഭ നല്‍കേണ്ട തുക സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനിക്കും.

Related posts