വണ്ടിത്താവളം: പട്ടഞ്ചേരിയില്‍ പടരുന്ന വയറിളക്കരോഗം കോളറമൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ പട്ടഞ്ചേരിയില്‍ അവലോകനം ചേര്‍ന്നു. ഡിഎംഒ പി.കെ.റീത്ത, ഡെപ്യൂട്ടി ഡിഎംഒ നാസര്‍, കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം അഡ്വ. വി.മുരുകദാസ്, പഞ്ചായത്തംഗം ജയന്തി ഉള്‍പ്പെടെയുള്ളവരും ആരോഗ്യവകുപ്പിലെ വിവിധ മേഖലകളില്‍നിന്നുള്ള ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.സംസ്ഥാന ആരോഗ്യവകുപ്പ് എപ്പിഡോളമിസ്റ്റ്് ഡോ. സുകുമാര്‍, തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധസംഘം എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. കടുചിറ തത്തമ്മ (80)യുടെ മരണം കോളമൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇന്നലെ നന്ദിയോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ എട്ടുപേരും കടുചിറ മെഡിക്കല്‍ ക്യാമ്പില്‍ അഞ്ചുപേര്‍ക്കും വയറിളക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടഞ്ചേരി ഗവണ്‍മെന്റ് സ്കൂളിലെ രണ്ടു വിദ്യാര്‍ഥികളും ഇതില്‍പെടും. ഇതുവരെ 76 പേര്‍ക്കാണ് വയറിളക്കരോഗ ബാധയുണ്ടായിരിക്കുന്നത്. പട്ടഞ്ചേരി കടുചിറയില്‍ കക്കൂസില്ലാത്ത വീടുകളുണ്ടെങ്കില്‍ ഉടനേ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കുടിവെള്ളത്തിലും മലവിസര്‍ജനത്തിലൂടെയുമാണ് രോഗം പടരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത വെളിപ്പെടുത്തി. കടുചിറയില്‍ ജലസംഭരണിക്കു സമീപത്തായി അഞ്ചുമീറ്റര്‍ ദൂരത്തില്‍ രണ്ടു കക്കൂസുകള്‍ നിലവിലുണ്ടെന്നും ഇതു ജലസംഭരണിയില്‍ കലരാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പരാതി പറഞ്ഞു.
കുഴല്‍ക്കിണര്‍ നിര്‍മിച്ച് ജലവിതരണം കുറ്റമറ്റതാക്കാന്‍ നടപടിയെടുക്കുന്നതിനായി വാട്ടര്‍ അഥോറിറ്റി എന്‍ജിനീയര്‍മാരെ നിയോഗിക്കുമെന്നു കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പറഞ്ഞു.കോളറ സ്ഥീരികരിച്ച സാഹചര്യത്തില്‍ കടുചിറയില്‍ തുടങ്ങിയ മെഡിക്കല്‍ ക്യാമ്പ് രോഗശമനംവരെ തുടരാനും തീരുമാനമെടുത്തു. വയറിളക്കരോഗത്തെ തുടര്‍ന്ന് ഇതുവരെ മൂന്നുപേരാണ് മരിച്ചത്. അതേസമയം കടുചിറയില്‍ മരിച്ച ചന്ദ്രനും (55) ഇതേ രോഗം ബാധിച്ചാണ് മരണമടഞ്ഞതെന്നു നാട്ടുകാര്‍ യോഗത്തില്‍ പറഞ്ഞു. മരിച്ചവര്‍ക്ക് നഷ്ടപരിഹരവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായവും നല്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോളനിയില്‍ സൗജന്യ റേഷന്‍ വിതരണം നടത്തണമെന്ന് ജനപ്രതിനിധികള്‍് ആവശ്യപ്പെട്ടു.കോളനിപ്രദേശത്തെ മാലിന്യം നീക്കംചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.