കൊറോണയെ കണ്ടെത്താന്‍ ചൈനയുടെ ‘ഗുദ’ പരിശോധന ! നിന്ദ്യമായ ഈ പരിശോധന നിര്‍ത്തണമെന്ന് ജപ്പാന്‍; ഒന്നും പറയാതെ ചൈന…

ചൈനയില്‍ കോവിഡ് ബാധ കണ്ടെത്താന്‍ പലയിടത്തും നടത്തി വരുന്നത് ‘ഗുദ’ പരിശോധന. ഈ സാഹചര്യത്തില്‍ ചൈനയില്‍ താമസിക്കുന്ന ജപ്പാനീസ് പൗരന്മാരില്‍ ഗുദത്തില്‍ സ്വാബ് പരിശോധനകള്‍ നടത്തുന്നത് പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു.

ഇത് പരിശോധനയ്ക്കു വിധേയരാകുന്നവരില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നാണ് ജപ്പാന്‍ പറയുന്നത്. എന്നാല്‍, പരിശോധനാ രീതി മാറ്റുമോ എന്ന കാര്യത്തില്‍ ചൈന വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ലെന്നാണ് ജാപ്പനീസ് അധികൃതര്‍ വ്യക്തമാക്കിയത്.

ചില ജപ്പാന്‍ പൗരന്മാര്‍, ഗുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ജാപ്പനില്‍ എംബസിയില്‍ പരാതി നല്‍കുകയായിരുന്നു എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്‌സുനോബു കാറ്റോ അറിയിച്ചു. എത്രപേര്‍ക്ക് ഇപ്രകാരമുള്ള പരിശോധന നടത്തി എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇനം വൈറസുകള്‍ വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ചില ചൈനീസ് നഗരങ്ങളില്‍ ഗുദത്തില്‍ നിന്നുള്ള സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുക്കുന്നത്. ഈ സാമ്പിള്‍ ശേഖരിക്കുന്നതിനായി മലാശയത്തിന് അകത്തേക്ക് അഞ്ച് സെന്റീമീറ്റര്‍ വരെ സ്വാബുകള്‍ ഇറക്കേണ്ടതുണ്ട്.

മാത്രമല്ല നിരവധി തവണ അത് കറക്കേണ്ടതായും വരുന്നു. അതിനുശേഷം സാമ്പിളിനോടൊപ്പം സ്വാബും സാമ്പിള്‍ കണ്‍ടെയിനറില്‍ വയ്ക്കുന്നു. പരിശോധന പൂര്‍ത്തിയാകുവാന്‍ ഏകദേശം 10 സെക്കന്റ് സമയമെടുക്കും.

ചില അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഗുദപരിശോധനക്ക് വിധേയരാകേണ്ടി വന്നതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വളരെ നിന്ദ്യമായ ഒരു പ്രവര്‍ത്തി എന്ന് ഇതിനെ വിശേഷിപ്പിച്ച അമേരിക്ക ഇനി ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാകേണ്ടതില്ലെന്ന് എംബസി ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്തായാലും ചൈന പരിശോധന നിര്‍ത്തുമോയെന്ന് കണ്ടറിയണം.

Related posts

Leave a Comment