മാര്‍ക്കറ്റില്‍ മാലിന്യം മലപോലെ; സമീപവാസികള്‍ ദുരിതത്തില്‍; നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍

ktm-wasteകടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യവിമുക്ത പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിന് മുകളില്‍ മാലിന്യം സംസ്കരണ പ്ലാന്റും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കെട്ടിടവും പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം വൈകൂന്നതിനാല്‍ മാര്‍ക്കറ്റിലെ മാലിന്യം മലപോലെ കുന്ന് കൂടുന്നു. മാര്‍ക്കറ്റിന് സമീപത്ത് താമസി ക്കുന്നവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.  പകര്‍ച്ചപനിയടക്കമുള്ള രോഗങ്ങള്‍ വ്യാപിക്കുമ്പോളാണ് മാലിന്യം പെരുകുന്ന അവസ്ഥയുണ്ടായിരിക്കുന്നത്. ഇനിയും ഇവിടുത്തെ മാലിന്യം നീക്കുന്ന കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കെില്‍ തങ്ങള്‍തന്നെ ഇതു ചെയ്യുമെന്നു ശുചിത്വസഭാ ഭാരവാഹികള്‍ പറഞ്ഞു.

മാര്‍ക്കറ്റിന് സമീപം ലോകബാങ്കിന്റെ സഹായത്തോടെയാണ് പ്ലാന്റും പൂര്‍ത്തിയാക്കിയ ിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികള്‍ വൈകൂന്നതാണ് പ്രശ്‌നമാവൂന്നത്.  മാലിന്യം മഴയത്ത് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതും ഒഴുകി വരുന്നതുമാണ് സമീപവാസികള്‍ക്ക് ദുരിതമുണ്ടാക്കുന്നത്. ദുര്‍ഗന്ധം മൂലം വീടുകളില്‍ കഴിയാന്‍ പോലും പറ്റാത്ത സഥിതിയാണെന്നും സമീപവാസികള്‍ പറയുന്നു. പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്‌ന പരിഹാരത്തിന് നടപടിയൊന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

കടുത്തുരുത്തി പഞ്ചായത്ത് മേഖലയിലെ മുഴുവന്‍ മാലിന്യങ്ങളും പുതുതായി നിര്‍മിച്ച പ്ലാന്റില്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ എത്തിക്കുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ചു ശേഖരിക്കുന്നതിനാണ് കെട്ടിടം നിര്‍മിച്ചത്. മറ്റു മാലിന്യങ്ങള്‍ കെട്ടിടത്തിന്റെ സമീപത്ത് തന്നെ പൂര്‍ത്തിയായി വരുന്ന ടാങ്കുകളില്‍ സംഭരിക്കും. തുടര്‍ന്ന് കംമ്പോസ്റ്റ് നിര്‍മിച്ചു കര്‍ഷകര്‍ക്ക് കൈമാറും. ഇതിനായി മൂന്ന് വലിയ ടാങ്കുകളാണ് ഇവിടെ പൂര്‍ത്തിയായി വരുന്നത്. ഒരേസമയം 25 ലോറികളില്‍ മാലിന്യമെത്തിച്ചാലും സംഭരിക്കാനും സംസ്കരിക്കാനും കഴിയും വിധത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇവിടെ എത്തിക്കുന്ന ജൈവമാലിന്യങ്ങള്‍ക്ക് നിശ്ചിത തുകയും വാങ്ങും. ഇത്തരത്തില്‍ ശേഖരിക്കുന്ന പണമാണ് ഇവിടുത്തെ ജീവനക്കാര്‍ക്ക് ശബളം നല്‍കാന്‍ ഉപയോഗിക്കുന്നത്. ഇതിനായിട്ടാണ് സംസ്കരണ പ്ലാന്റിന് സമീപം കെട്ടിവും പൂര്‍ത്തിയാക്കുന്നത്. കെട്ടിടത്തില്‍ ജീവനക്കാരുമുണ്ടാവും. നിലവില്‍ രണ്ട് വനിതാ ജീവനക്കാരാണ് ഇവിടെ ഇപ്പോഴുള്ളതെങ്കിലും പൂര്‍ണതോതില്‍ സംസ്ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പത്തോളം ജീവനക്കാര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുന്ന സാഹചര്യവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൗണിലെ പച്ചക്കറി, പഴ കടകളില്‍ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ കൊണ്ട് ഉപേക്ഷിക്കുകയാണ്. ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ശേഷം സന്നദ്ധസംഘടനകളുടെയും സഹകരണ ബാങ്കുകളുടെയും സഹായത്തോടെ ശുചിത്വ സന്ദേശം വിളിച്ചറിയിക്കുന്ന ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്നും  മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിന് ടൗണിന്റെ വിവിധ ഭാഗങ്ങളിലും വലിയതോടിനോട് ചേര്‍ന്ന് കടന്നുപോകൂന്ന തീരദേശ റോഡിലും കാമറകള്‍ സ്ഥാപിക്കുമെന്നും തീരുമാനിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും ഒന്നും സംഭവിച്ചിട്ടില്ല.

Related posts