ഫ്രീക്കന്മാരെ കുടുക്കാന്‍ പോലീസിന്റെ ‘ഓപ്പറേഷന്‍ റോമിയോ”

KTM-ROMIYOകോട്ടയം: ചെത്തുപയ്യന്മാരെ കുടുക്കാന്‍ പോലീസിന്റെ പുതിയ പദ്ധതി ‘ഓപ്പറേഷന്‍ റോമിയോ’. പിടിച്ചുപറി, മോഷണം, ലഹരി ഉപയോഗിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുകയാണ് ഓപ്പറേഷന്‍ റോമിയോയുടെ ആദ്യ ഘട്ടം. റെസിഡന്‍സ് അസോസിയേഷന്റെ സഹായത്തോടെ പോലീസ് ഇന്റലിജന്‍സ് വിഭാഗമാണ് യുവാക്കളിലെ ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. അതാതു സ്റ്റേഷന്‍പരിധിയില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കും.

പിന്നീട് തുടര്‍ച്ചയായി ഇവരെ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കും. അതിനായി മഫ്തി പോലീസ്, ബൈക്കില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. സംഘത്തിലുള്‍പ്പെട്ടവര്‍ പോകുന്ന വഴികള്‍, സംഘം ചേരുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങള്‍ പോലീസിന്റെ നിരീക്ഷണവലത്തിലായിരിക്കും. ഏതെങ്കിലും പ്രദേശത്തെ കുറ്റം കൃത്യം നടന്നാല്‍ ആദ്യം പോലീസ് പൊക്കുന്നത് ഓപ്പറേഷന്‍ റോമിയോയിലുള്‍പ്പെട്ട ക്രിമിനല്‍ സംഘത്തെയായിരിക്കും.

പാശ്ചാത്യസംസ്കാരത്തെ അനുകരിച്ചു പ്രത്യേക രീതിയില്‍ മുടിവെട്ടിയും വസ്ത്രധാരണ ചെയ്തും നടക്കുന്ന യുവാക്കള്‍ ഇത്തരം സംഘങ്ങളില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു. നിലവില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിനും അടിമകളായ ഇവര്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം ലഭിക്കാതെ വരുമ്പോഴാണ് മോഷണം, പിടിച്ചുപറി തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. ‘ഓപ്പറേഷന്‍ റോമിയോ’ എന്ന പോലീസിന്റെ പുതിയ പദ്ധതിയ്ക്കു ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി തുടങ്ങിയവരാണ് ചുക്കാന്‍ പിടിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ റോമിയോയ്ക്കു തുടക്കമാവും.

Related posts