ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ വാള്‍മാര്‍ട്ട് 100 കോടി ഡോളര്‍ നിക്ഷേപിക്കും

bis-flipkartമുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ട്–ആമസോണ്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനു പിന്തുണയുമായി വാള്‍മാര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ 6,870 കോടി രൂപ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണ് ഇരു കമ്പനികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ വ്യാപാര ശൃംഖലയായ വാള്‍ മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയേക്കും. എന്നാല്‍, ഇതു സംബന്ധിച്ച് ധാരണയായിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയെന്ന ഖ്യാതിയുണ്ടായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന് വലിയ വെല്ലുവിളിയാണ് അടുത്തകാലത്ത് ആമസോണ്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കാനും കൂടുതല്‍ ഉപഭോക്താക്കളെ കമ്പനിയിലേക്ക് അടുപ്പിക്കാനും കമ്പനി 300 കോടി ഡോളര്‍ ചെലവിടുമെന്ന് ആമസോണ്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജെഫ് ബെസോസ് പറഞ്ഞിരുന്നു.

വാള്‍മാര്‍ട്ടിന്റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ടാകും. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വിപണിക്ക് ഏറ്റവും വേരൊട്ടമുള്ളത് ഇന്ത്യയിലായതിനാല്‍ വാള്‍മാര്‍ട്ട് ഇവിടെ വേരോട്ടം കാത്തിരിക്കുകയാണ്. മുമ്പ് ഭാരതി ഗ്രൂപ്പുമായി ചേര്‍ന്ന് വാള്‍ മാര്‍ട്ട് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് വിജയമായിരുന്നില്ല.

Related posts