ബിസിസിഐയുടെ പ്രത്യേക യോഗം 15ന്

SP-BCCIന്യൂഡല്‍ഹി: സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു വിധേയരായ ബിസിസിഐ 15നു പ്രത്യേക ജനറല്‍ബോഡി മീറ്റിംഗ് നടത്തും. സുപ്രീം കോടതിയുടെ അന്ത്യശാസനവും ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കുമെന്ന കാര്യവും ചര്‍ച്ച ചെയ്യാനാണു യോഗം വിളിച്ചിരിക്കുന്നത്.

സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ബിസിസിഐ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല എന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു പ്രത്യേക ജനറല്‍ ബോഡിയോഗം കൂടുന്നത്. 12 ക്രിക്കറ്റ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ത്രിപുര ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് അനുകൂല നിലപാടുള്ളവരാണ്.

ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപ ബിസിസിഐ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് ബിസിസിഐക്ക് വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനാകില്ലെന്നു ബിസിസിഐ അറിയിച്ചിരുന്നു.

ഇതിനെതിരേയാണു കോടതി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ബിസിസിഐക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമാകുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചിരുന്നു. അതേസമയം, കുടിശിക തുക വിതരണം ചെയ്യുന്നതില്‍ തടസങ്ങളില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related posts