കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി 2017 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി പഴുക്കാനിലക്കായല്‍ തെളിക്കുന്ന 103.72 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ടെണ്ടര്‍ ക്ഷണിച്ചു. കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക്, തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ ചുറ്റുബണ്ടുകള് നാല് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ പഴുക്കാനിലക്കായലില് അടിഞ്ഞുകൂടിയ ചെളി ഉപയോഗിക്കും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനത്ത് രൂപപ്പെട്ട 1.62 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള തുരുത്ത് മാറ്റാനാകും. ഇതോടെ നദികളിലെ പ്രളയജലം വളരെ വേഗം ഒഴുകി വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും.കിഫ്ബിയുടെ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് ഡോ. തോമസ് ഐസക് 2021ല്‍ ധനമന്ത്രിയായിരിക്കെ പദ്ധതി പ്രഖ്യാപിച്ചത്. 2025 നവംബറില്‍ കിഫ്ബി അന്തിമാനുമതി നല്‍കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇതിന്റെ തുടര്‍ച്ചയായി സാങ്കേതിക അനുമതിയും നേടി ടെണ്ടര്‍ നടപടികളിലേക്ക് കടന്നു. മൂന്ന് പാടശേഖരങ്ങളുടെയും ബണ്ടുകള്‍ ശക്തിപ്പെടുത്താനും വീതി കൂട്ടി റോഡ് നിര്‍മിക്കാനും കഴിയുന്നതോടെ കായലോരത്ത് 17.5 കിലോമീറ്റര്‍ നീളത്തില്‍ ടൂറിസം റോഡ് സാധ്യമാകും. ഏറ്റവും കൂടുതല്‍ നീളത്തില്‍ കായല്‍ അഭിമുഖമായി തുടര്‍ച്ചയായി റോഡ് യാത്ര ചെയ്യാവുന്ന ഇടമായി ഇത് മാറും.ആമ്പല്‍ വസന്തം ടൂറിസത്തിന് പദ്ധതി കുതിപ്പുനല്‍കും.
കായല്‍ തെളിക്കുന്നത് മത്സ്യതൊഴിലാളികള്‍ക്കും ഗുണകരമാകും. മീനച്ചിലാറ്റില്‍ പ്രളയജലം ഉയരുന്ന 33 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമുള്ള ജനങ്ങള്‍ക്ക് പദ്ധതി ഗുണകരമാകും.മുന്ന് പാടശേഖരങ്ങളിലെയും കര്‍ഷകര്‍ സൗജന്യമായി ഭൂമി വിട്ടുകൊടുത്തതിനാലാണു പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഇതോടെ കൃഷിയിടത്തിലേക്കും തിരിച്ചും വാഹന സൗകര്യം മെച്ചപ്പെടും.
എല്ലാ മോട്ടോര്‍ തറകളും നവീകരിക്കാനും പണം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നദിക്കരയിലെ പതനസ്ഥാനങ്ങളിലെ മുഖാരങ്ങള്‍ തെളിക്കുന്ന പ്രവര്‍ത്തനം തിരുവാര്‍പ്പ് പഞ്ചായത്തിലെ വെട്ടിക്കാട് ഭാഗത്ത് വിജയകരമായി മുന്നേറുന്നു. വി-ഗാര്‍ഡും യംഗ് ഇന്ത്യ എന്ന പരിസ്ഥിതി സംഘടനയും തിരുവാര്‍പ്പ് പഞ്ചായത്തും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നു. കരാറുകാരന് കമ്പനി നേരിട്ട് പണം നല്‍കുകയാണ്.
