വൈക്കം: ഷെയർ ട്രേഡിംഗ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ച് വൈക്കം സ്വദേശിനിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി സാഗർ ഗണേഷ് അമ്പികയെ (25)യാണ് പുനെയിലെ വീട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2024ലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതികളുടെ ഫോൺ നമ്പരിൽനിന്ന് വാട്സാപ് കോൾ വിളിച്ച് കമ്പനിയെക്കുറിച്ച് വിശദീകരിച്ച് ഇതിൽ പണം നിക്ഷേപിച്ചാൽ വൻതുക കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച്പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു.വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരിച്ചു നൽകുകയും ചെയ്തിരുന്നു.
ഇടപാടുകാരൻ പണം പിൻവലിക്കാൻ റിക്വസ്റ്റ് കൊടുത്തപ്പോൾ പണം അക്കൗണ്ടിൽ വരാത്തതിനെ തുടർന്ന് പ്രതികളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചപ്പോൾ ഈ ഫോൺ നമ്പർ നിലവിലില്ലെന്ന് അറിയിച്ചതോടെ താൻ തട്ടിപ്പിനിരയായതായി മനസിലാക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് വൈക്കം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ട് മഹാരാഷ്ട്രയിൽ ആണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
