മൂന്നാർ: മദപ്പാട് ലക്ഷണങ്ങ ളോടെ കാട്ടുകൊന്പൻ പടയപ്പ ജനവാസ മേഖലകളിൽ തുടരുന്നത് മൂന്നാർ മേഖലയിൽ തൊഴിലാളികളെ പരിഭ്രാന്തിയിലാക്കുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിൽ എത്തിയ പടയപ്പ ഏറെനേരം ഭീഷണിയുയർത്തിയ ശേഷമാണ് മടങ്ങിയത്. തൊഴിലാളികളുടെ സമീപത്തേക്ക് തിരിഞ്ഞ പടയപ്പ ഏറെ നേരത്തിനുശേഷമാണ് അവിടെനിന്നു പിൻവാങ്ങാൻ കൂട്ടാക്കിയത്.
രണ്ടു ദിവസങ്ങൾക്കു മുന്പ് ലോക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലും പടയപ്പ എത്തിയിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം, ലോക്കാട് ഭാഗങ്ങളിൽ എത്തുന്ന പടയപ്പ വാഹനയാത്രക്കാർക്കും നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പിന്റെ രണ്ട് ആർആർടി സംഘത്തെ പടയപ്പയെ നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുണ്ട്.
പടയപ്പ ഏതെങ്കിലും ജനവാസമേഖലയിൽ എത്തിയാൽ ആ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിവരം അറിയിക്കുന്ന സജ്ജീകരണമാണ് നിലവിൽ വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. മദപ്പാടിലുള്ള പടയപ്പ ജനവാസ മേഖലകളിൽ എത്തുന്നത് തങ്ങൾക്കു ഭീഷണി ഉയർത്തുന്നുണ്ടെന്നും ആനകൾ മൂലമുണ്ടാകുന്ന ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.
