അഗളി: പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയിലെ അഗളി ഗവ. ഹൈസ്കൂളിൽ 14 വർഷമായി പ്രധാനാധ്യാപകരില്ല. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന അട്ടപ്പാടിയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളിന്റെ ദുരവസ്ഥയാണിത്.
ഹെഡ്മാസ്റ്റർ തസ്തിക നികത്താത്തതിനാൽ സ്കൂൾ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കുന്നില്ല. സ്കൂൾ സ്ഥാപിതമായ 1957 മുതൽ 2013 ജൂലൈ 31 വരെ ജനറൽ കാറ്റഗറിയിൽ നിന്നുള്ള അധ്യാപകരുടെ പ്രൊമോഷൻ തസ്തികയായിരുന്നു നിലനിന്നിരുന്നത്.
എന്നാൽ 2013 ഓഗസ്റ്റ് ഒന്നുമുതൽ സ്കൂളിലെ പ്രധാന അധ്യാപക തസ്തിക തമിഴ് ന്യൂനപക്ഷ അധ്യാപകരുടെ പ്രൊമോഷൻ തസ്തികയായി സംവരണം ചെയ്യപ്പെട്ടു.
ഈ നടപടിക്കുശേഷമാണ് സ്കൂളിൽ പ്രധാന അധ്യാപകരുടെ ശോഷണമുണ്ടായത്.
ആദിവാസി മേഖലയായതിനാൽ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വേദിയാണ് അഗളി ഗവ. ഹൈസ്കൂൾ. ഭാഷാപരമായ വെല്ലുവിളി നേരിടുന്ന തമിഴ് അധ്യാപകർക്ക് സ്കൂളിലെ കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയാതായി.
ഇക്കാരണത്താൽ നിയമനം ലഭിക്കുന്ന തമിഴ് വിഭാഗത്തിലെ പ്രധാന അധ്യാപകർ സ്ഥലംമാറ്റം വാങ്ങി സ്ഥലം വിടുകയാണു പതിവ്. ഇവിടേക്കു നിയമിതരാകുന്ന തമിഴ് അധ്യാപകർക്ക് ജോലിയിൽ തുടരുന്നതിനു താത്പര്യമില്ലെന്നുള്ളതാണ് വസ്തുത.
സ്കൂളിലെ പരിചയസമ്പന്നരായ മറ്റു സീനിയർ അധ്യാപകരാണ് കാലങ്ങളായി പ്രധാന അധ്യാപകരുടെ ചുമതല വഹിക്കുന്നത്. അത്തരത്തിൽ അധിക ചുമതല വഹിക്കേണ്ടി വരുന്നതിനാൽ ഇതു വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രധാന അധ്യാപക തസ്തിക ജനറൽ കാറ്റഗറിയിലേക്കു മാറ്റുകയാണ് ഇതിനു ഏക പരിഹാരമാർഗമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ് വംശജർ അധികമായുള്ള അട്ടപ്പാടിയിലെ പുതൂർ ഗവ. ട്രൈബൽ സ്കൂളിലേക്ക് ഭാഷ ന്യൂനപക്ഷ സംവരണ തസ്തിക മാറ്റിയാൽ ഏറെ ഗുണകരമാകുമെന്നാണ് വിദഗ്ധ അഭിപ്രായം.
അഗളി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 1100 വിദ്യാർഥികളാണ് മുൻവർഷം ഉണ്ടായിരുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളാണ് ഇവിടെയുള്ളത്.
1100 വിദ്യാർഥികളിൽ 61 കുട്ടികൾ മാത്രമാണ് തമിഴ് മീഡിയത്തിലുണ്ടായിരുന്നതെന്നതും ചേർത്തുവായിക്കേണ്ടതാണ്. തമിഴ് ന്യൂനപക്ഷ സംവരണ തസ്തികമാറ്റി ജനറൽ കാറ്റഗറി നിയമനം നടപ്പാക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്.
ഇതുസംബന്ധിച്ച് മന്ത്രി, എംഎൽഎ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിൽ നിവേദനം നൽകിയിട്ടും അനന്തര നടപടികളുണ്ടായില്ലന്നാണ് ആക്ഷേപം. നിവേദനം വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല നടപടിക്ക് മന്ത്രി ഉറപ്പുനൽകിയിരുന്നുവെന്നും എംഎൽഎ എൻ. ഷംസുദ്ദീൻ അറിയിച്ചു.
