കോട്ടയം: പുതിയ സർക്കാർ ജനങ്ങള്‍ക്കു നല്കിയ ആദ്യ വാഗ്ദാനമായ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുന്നതോടെ സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന് മാധ്യമങ്ങളെ അറിയിച്ചത്.
സൗജന്യയാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസ് വ്യവസായം പാടെ തകരുമെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. ജില്ലയുടെ ചില മേഖലകളില്‍ മാത്രമാണ് സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്നത്. മറ്റു പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം സ്വകാര്യബസിനൊപ്പം നിശ്ചിത ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ചെയിന്‍ സര്‍വീസുകളുമുണ്ട്.
സ്വകാര്യ ബസുകളില്‍ സഞ്ചരിക്കുന്ന 70 ശതമാനത്തിലധികം യാത്രക്കാര്‍ സ്ത്രീകളാണ്. പുതിയ സാഹചര്യത്തില്‍ ഇവരെല്ലാം സൗജന്യയാത്ര തേടിപ്പോകുമെന്ന കാര്യം ഉറപ്പാണ്.ഇതോടെ രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രം ബസ് സര്‍വീസ് നടത്തേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസുടമകൾ.
തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമാണ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം. ഇവിടെ പൊതുഗതാഗതത്തിന് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. മലബാര്‍, മധ്യകേരളം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ ബസുകളാണ് വലിയതോതില്‍ യാത്രാസൗകര്യമൊരുക്കുന്നത്.
മൂന്നു മാസം കൂടുമ്പോള്‍ വലിയ തുക നികുതിയടച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് വ്യവസായം ഇതോടെ പൂര്‍ണമായും തകരും. അടിക്കടി ഡീസല്‍ വിലവര്‍ധനയില്‍ ബുദ്ധിമുട്ടിയാണ് സ്വകാര്യബസ് വ്യവസായം മുന്നോട്ടു പോകുന്നത്.പല ദിവസങ്ങളിലും ഡീസല്‍ ചെലവും തൊഴിലാളികളുടെ കൂലിയും കഴിയുമ്പോള്‍ ഉടമകള്‍ക്കു വരുമാനമൊന്നും ലഭിക്കാത്ത സാഹചര്യമാണ്.
സര്‍വീസ് നടത്തുന്ന ബസുകള്‍ക്കുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ പോലുമുള്ള പണം സര്‍വീസുകളില്‍നിന്നു ലഭിക്കുന്നില്ല. ഇതിനു പുറമെ ടയറുകള്‍ ഉള്‍പ്പെടെയുള്ള സ്പെയര്‍പാട്സുകളുടെ വിലയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.ദിവസവരുമാനത്തിന്റെ 70 ശതമാനം ഡീസലിനാണ് ചെലവാക്കുന്നത്. സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും.ബസ് സര്‍വീസിന്റെ നിലനില്പ്പിനാവശ്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.
