കോട്ടയം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി നടപ്പാക്കുമ്പോള്‍ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ആശങ്കയില്‍.
ഇവരുടെ ഡെയ്ലി ബാറ്റ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് ആശങ്കയ്ക്കു കാരണമായിരിക്കുന്നത്. നിലവില്‍ മികച്ച കളക്ഷന്‍ ലഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു യാത്ര സൗജന്യമാകുന്നതോടെ കളക്ഷന്‍ വലിയ തോതില്‍ കുറയും.
ബസിലെ ടിക്കറ്റ് വരുമാനം അനുസരിച്ചാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ബാറ്റ നിശ്ചയിക്കുന്നത്. വരുമാനം കുറയുന്നതോടെ ബാറ്റയും കുറയുമെന്നാണ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പറയുന്നത്. ഓര്‍ഡിനറി, ഫാസ്റ്റ് എന്നിങ്ങനെ തരംതിരിച്ചാണു ബാറ്റ നിശ്ചയിക്കുന്നത്. ഓര്‍ഡിനറിക്കും ഫാസ്റ്റിനും ഒരേ സ്ലാബിലാണ് ബാറ്റ കണക്കാക്കുന്നത്.
സിംഗിൾ ഡ്യൂട്ടിയുള്ള ഒരു ഓര്‍ഡിനറി സര്‍വീസിന് 7500 രൂപ വരെ വരുമാനം ലഭിക്കുമ്പോള്‍ 75 രൂപ കണ്ടക്ടര്‍ക്കും ഡ്രൈവര്ക്കുമായിബാറ്റ ലഭിക്കും. കളക്ഷന്‍ കൂടുന്നതിനനുസരിച്ച് ബാറ്റയും ഉയരും. മികച്ച വരുമാനമുള്ള സര്‍വീസുകളില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 150 രൂപവരെ ബാറ്റ ലഭിക്കും. സൗജന്യയാത്ര നടപ്പിലാകുന്നതോടെ ഇതില്‍ കാര്യമായ കുറവുണ്ടായേക്കും.
കാലാകാലങ്ങളായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കു സീനിയോറിറ്റി കൂടുന്നതനുസരിച്ചു ഡിഎയും ശമ്പള പരിഷ്കരണവുമൊക്കെ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഇതു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു 37 ശതമാനം ഡിഎ ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിക്കുന്നതു ഏഴു ശതമാനമാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പാക്കിയില്ല. ബാറ്റ കുറയുന്നതോടെ ഓര്‍ഡിനറി ബസുകളില്‍ ജോലിചെയ്യാന്‍ ജീവനക്കാര്‍ താത്പര്യക്കുറവ് കാണിക്കുമോ എന്ന സംശയവും മേലധികാരികള്ക്കുണ്ട്.
