കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിൽ ഫ്ലാറ്റിന്റെ ജനൽപ്പാളിയിൽ തൂങ്ങിക്കിടന്ന മൂന്ന് വയസ്സുകാരി താഴേക്ക് പതിക്കുന്നതിനിടെ അത്ഭുതകരമായി രക്ഷപെടുത്തി. പ്രദേശവാസിയായ മുഹമ്മദ് ജെസിൽ എന്ന മലയാളി യുവാവിന്റെയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും അവസരോചിതമായ ഇടപെടലാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇൽഫോർഡ് ഹൈറോഡിലെ ഒരു കടയ്ക്ക് മുകളിലുള്ള ഫ്ലാറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഏകദേശം ഒൻപത് മിനിറ്റോളമാണ് കുട്ടി ജനൽപ്പാളിയിൽ ജീവനുവേണ്ടി തൂങ്ങിക്കിടന്നത്. ഇതുകണ്ട് പരിഭ്രാന്തരായ നാട്ടുകാർ താഴെ തടിച്ചുകൂടി. ഈ സമയത്താണ് ലണ്ടനിൽ റെസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുന്ന മുഹമ്മദ് ജെസിലും ഒരു പോലീസ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടുവന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരം, കുട്ടിക്ക് ജനലിലെ പിടിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിൽ വഴിയാത്രക്കാരിലൊരാൾ ഒരു ഏണി കൊണ്ടുവന്നു. എന്നാൽ ഇതിനിടെ പിടിവിട്ട് കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം താഴെ നിലയുറപ്പിച്ചിരുന്ന ജെസിൽ കുട്ടിയെ സുരക്ഷിതമായി കൈകളിൽ കോരിയെടുത്തു. നാട്ടിൽ ക്രിക്കറ്റ് കളിച്ചുണ്ടായിരുന്ന പരിചയസമ്പത്താണ് കൃത്യമായ ഫോക്കസോടെ കുട്ടിയെ ക്യാച്ച് ചെയ്യാൻ തനിക്ക് തുണയായതെന്ന് ജെസിൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഈ സമയം കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇരുവരെയും വീഴാതെ താങ്ങി നിർത്തി.
വീഴ്ചയിൽ കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. തന്റെ മകളുടെ ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥനും മുഹമ്മദ് ജെസിലിനും നന്ദി പറഞ്ഞ കുട്ടിയുടെ പിതാവ്, അവരെ യഥാർത്ഥ ഹീറോകൾ എന്ന് വിശേഷിപ്പിച്ചു. മകൾ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണെന്നും സ്കൂളിൽ പോകാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലണ്ടനിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് ജെസിലിന്റെ ഈ ധീരമായ പ്രവർത്തനം.
