പരവൂർ: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളും വ്യാജ ബുക്കിംഗുകളും തടയുന്നതിനായി നിർണായക നടപടികളുമായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ആറ് മാസത്തിനിടെ ഐആർസിടിസി വെബ്സൈറ്റിൽ ലഭിച്ച മൊത്തം ഇ-ടിക്കറ്റിംഗ് അഭ്യർഥനകളിൽ പകുതിയിലധികവും വ്യാജ ബോട്ട് സാങ്കേതികവിദ്യ വഴി നിർമിക്കപ്പെട്ടതാണെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ സിസ്റ്റത്തെ തകിടം മറിക്കാൻ ശ്രമിച്ച കോടിക്കണക്കിന് വ്യാജ അഭ്യർഥനകളാണ് സുരക്ഷാ സംവിധാനങ്ങൾ വഴി നിരസിച്ചത്.
കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സിസ്റ്റത്തിന് ലഭിച്ച 15.38 ബില്യൺ അഭ്യർഥനകളിൽ 8.88 ബില്യൺ അഥവാ 57.74 ശതമാനവും ബോട്ടുകളായിരുന്നു. ജൂൺ മാസത്തിൽ മാത്രം ലഭിച്ച മൊത്തം അഭ്യർഥനകളിൽ 65.95 ശതമാനവും ഇത്തരം വ്യാജ ശ്രമങ്ങളായിരുന്നുവെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
വ്യാജ അക്കൗണ്ടുകൾ, ഏജന്റുമാരുടെ ദുരുപയോഗം, ഓട്ടോമേറ്റഡ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് തട്ടിയെടുക്കൽ എന്നിവ തടയുന്നതിനായി തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ ഒടിപി പരിശോധനയും ഓതന്റിക്കേഷനും റെയിൽവേ നിർബന്ധമാക്കിയിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാർക്ക് ബുക്കിംഗ് എളുപ്പമാക്കുന്നതിനായി ആന്റി-ബോട്ട് ഉപകരണങ്ങൾ, വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി ലെയറുകൾ, ഫയർവാളുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ നിലവിൽ വിന്യസിച്ചിട്ടുണ്ട്.
ഇതിന് പുറമെ 2021 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ടിക്കറ്റ് കള്ളക്കച്ചവടത്തിൽ ഏർപ്പെട്ട 22,676 തട്ടിപ്പുകാരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.സംശയാസ്പദമായി പ്രവർത്തിച്ച 3.04 കോടിയോളം ഉപയോക്തൃ ഐഡികൾ നിലവിൽ നിർജീവമാക്കുകയും ആറ് കോടിയിലധികം ഐഡികൾ പുനർമൂല്യനിർണയത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക തടസങ്ങളും സൈബർ ഭീഷണികളും 24 മണിക്കൂറും നിരീക്ഷിക്കാൻ പ്രത്യേക സുരക്ഷാ സംഘത്തെയും സിഇആർടി-ഇൻ സംവിധാനത്തെയും മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
- എസ്. ആർ സുധീർ കുമാർ
