ന്യൂഡൽഹി: കഴിഞ്ഞ 20നു നടന്ന പാർലമെന്റ് മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി സമ്മതിച്ചതായി റിപ്പോർട്ട്.
ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണ് ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. ആർഎഎഫ് ജവാനാണു പെല്ലറ്റ് ഗൺ ഉപയോഗിച്ചത്.കൊണാട്ട് പ്ലേസിലെ ഡ്യൂട്ടിക്കിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത്. ഏഴ് റൗണ്ട് പെല്ലറ്റ് ഉപയോഗിച്ചു.അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ മേൽ തറച്ചു. നാലു പേർക്ക് പരിക്കേറ്റു.
വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നത് വ്യക്തമല്ല. കേന്ദ്ര റിസർവ് പോലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.
