കൊച്ചി: അങ്കമാലിയിലേക്ക് സ്പിരിറ്റ് കടത്താനായി തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് 50,000 രൂപയാണെന്ന് അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രതീഷിന്റെ മൊഴി. ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ മദ്യം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 1,248 ലിറ്റര്‍ സ്പിരിറ്റ് അങ്കമാലി എക്സൈസ് ഇന്നലെ പിടികൂടിയിരുന്നു. അറസ്റ്റിലായ കൂട്ടാളി പറവൂര്‍ സ്വദേശി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നതെന്നും രതീഷ് മൊഴി നല്കി.
കോതകുളങ്ങര ഭാഗത്ത് പൂട്ടിക്കിടന്നിരുന്ന ഹോളോബ്രിക്സ് ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
ഒരു ലോഡ് സ്പിരിറ്റ് എത്തിക്കുമ്പോള്‍ 50,000 രൂപയാണ് ലഭിച്ചിരുന്നത്. ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബൈജുവിനെയും പ്രധാന പ്രതിയായ രാജേഷിനെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ പിടികൂടിയ ലോഡിന് പുറമെ മറ്റൊരു ലോഡും പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്പിരിറ്റ് കടത്ത് തടയുന്നതിനായി പരിശോധനകളും എക്സൈസ് കര്‍ശനമാക്കിയിട്ടുണ്ട്.
