ഉജ്ജയിനിലെ പ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിന് മുന്നിലെ കൂറ്റൻ ചെരിപ്പ് കൂട്ടത്തിനിടയിൽ നിന്ന് നഷ്ടപ്പെട്ട സ്വന്തം ചെരിപ്പ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ കണ്ടെത്തി യുവാവ്. ഗോവ സ്വദേശിയായ ശുഭാംഗ് ബോർക്കറാണ് ഈ രസകരവും വിചിത്രവുമായ സംഭവം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ക്ഷേത്രത്തിന് പുറത്തെ ആയിരക്കണക്കിന് ചെരിപ്പുകൾക്കിടയിൽ സ്വന്തം ചെരിപ്പ് തിരഞ്ഞുപിടിക്കാൻ ബുദ്ധിമുട്ടിയ ശുഭാംഗ്, ഒടുവിൽ സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു. ചെരിപ്പ് റാക്കിന്റെ ദൃശ്യങ്ങളും ഒപ്പം തന്റെ ചെരിപ്പിന്റെ ചിത്രവും അദ്ദേഹം ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്തു.
ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ചാറ്റ്ജിപിടി , റാക്കിന്റെ മധ്യഭാഗത്തായി വലതുവശത്ത് അടിയിലായി ഇരിക്കുന്ന ഒരു ജോഡി ചൂണ്ടിക്കാണിക്കുകയും അത് ശുഭാംഗിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എഐ കൃത്യമായി ചൂണ്ടിക്കാണിച്ച സ്ഥലത്ത് പോയി നോക്കിയ യുവാവിന് തന്റെ ചെരിപ്പ് തിരികെ ലഭിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ആരും ചിന്തിക്കാത്ത തരത്തിൽ എഐ ഉപയോഗിച്ചതിനെ പലരും പ്രശംസിച്ചു.
ശക്തമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ദിനംപ്രതിയുള്ള ലളിതമായ പ്രശ്നങ്ങൾ പോലും പരിഹരിക്കാമെന്ന് തെളിയിക്കുകയാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ കണ്ടത്.
