ദുരൂഹത! കലാഭവന്‍ മണിയുടെ ദുരൂഹമരണം; അന്വേഷണത്തിനു സ്‌പെഷല്‍ ടീം; മണിക്കൊപ്പമുണ്ടായിരുന്നത് മറ്റൊരു നടനെന്നു സൂചന

Maniതൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചതായി റൂറല്‍ എസ്പി കെ. കാര്‍ത്തിക് അറിയിച്ചു. റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം. മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് ഇന്‍ക്വസ്റ്റ് നടത്തി. ഒരു മണിക്കൂറോളം ഇന്‍ക്വസ്റ്റ് നടപടികള്‍ നീണ്ടു. തുടര്‍ന്ന് ഒമ്പതുമണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.

പത്തേകാലോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് മൃതദേഹം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുവന്ന് സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സ്വദേശമായ ചാലക്കുടിയിലേക്ക് കൊണ്ടുപോകും. ചാലക്കുടി ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 4.30ന് വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. മണിയുടെ ഔട്ട്ഹൗസ് പോലീസ് സീല്‍ ചെയ്തു.  അവിടെയുണ്ടായിരുന്ന ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മണിക്കൊപ്പം ഔട്ട്ഹൗസില്‍ മദ്യപിക്കാനുണ്ടായിരുന്നവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. മലയാളത്തിലെ ഒരു സിനിമാനടനും ഇവിടെയുണ്ടായിരുന്നതായി സൂചനകളുണ്ട്.

ദുരൂഹത നീങ്ങാതെ

തൃശൂര്‍: വിഷം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണി മരിച്ചതെന്ന സംശയത്തെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികളും അന്വേഷണവും തുടരുമ്പോഴും ദുരൂഹതകള്‍ ബാക്കിയാകുന്നു. ജീവിതത്തെ എന്നും പോസിറ്റീവായി കണ്ടിട്ടുള്ള മണി വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് മണിയുമായി വളരെ അടുത്ത ബന്ധമുള്ളവര്‍ വിശ്വസിക്കുന്നില്ല.

അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷിക്കുമ്പോള്‍ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ പലതാണ്. മണിയെ അവശനിലയില്‍ കണ്ടെത്തിയ ഔട്ട്ഹൗസിലെ ജോലിക്കാരന്‍ മുരുകനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മണിക്കൊപ്പം മലയാളത്തിലെ ഒരു നടനും സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. വിഷം എങ്ങിനെ മണിയുടെ ശരീരത്തിനകത്തു ചെന്നുവെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

മദ്യത്തില്‍ വിഷം കലര്‍ന്നാതാകാമെന്ന നിഗമനത്തിലാണ് പോലീസ്.  ആരെങ്കിലും മന: പൂര്‍വം നല്‍കിയതാണോ എന്നതാണ് പോലീസിന്റെ പ്രധാനപ്പെട്ട അന്വേഷണം. ഒപ്പമിരുന്ന് മദ്യപിച്ച ആര്‍ക്കും കുഴപ്പമില്ലെന്നതാണ് പോലീസിനെ സംശയത്തിലാക്കുന്നത്. മണി മാത്രം വിഷം കഴിക്കുകയായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമെ ഇതു സംബന്ധിച്ച് വ്യക്തത കൈവരികയുള്ളു.

മെഡിക്കല്‍ കോളജില്‍ മണിയെ കാണാന്‍ വന്‍തിരക്ക്

മുളങ്കുന്നത്തുകാവ്: കലാഭവന്‍ മണിയെ അവസാനമായി ഒരുനോക്കുകാണാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വന്‍തിരക്ക്. ഇന്നലെ രാത്രി മൃതദേഹം കൊച്ചിയില്‍നിന്ന് എത്തിച്ചപ്പോള്‍ ആരംഭിച്ച തിരക്ക് ഇന്നുരാവിലെയും തുടര്‍ന്നു. കനത്ത പോലീസ് സന്നാഹമാണ് മെഡിക്കല്‍ കോളജില്‍ ഉള്ളത്. പതിവിന് വിപരീതമായി മെഡിക്കല്‍ കോളജിന്റെ ഗേറ്റുകള്‍ അടച്ചു.

സിപിഎം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, ചാലക്കുടി എംഎല്‍എ ബി.ഡി. ദേവസി എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. മണിയുടെ ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ വന്‍ ജനക്കൂട്ടം തന്നെ ആശുപത്രിയിലെത്തിയിരുന്നു.  മണിയുടെ സുഹൃത്തായ പ്രകാശന്‍ കൈനിറയെ കണിക്കൊന്നപ്പൂക്കളുമായാണ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി കാണാനെത്തിയത്. ആശുപത്രി വളപ്പിലും മോര്‍ച്ചറിക്കുമുന്നിലുമായി പലരും വിതുമ്പുന്ന കാഴ്ചകള്‍ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മണിയുടെ മൃതദേഹം കാണാന്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി എത്തിയിരുന്നു. തന്റെ പ്രിയസുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ ധര്‍മജനെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കുമായില്ല.

Related posts