ന്യൂഡല്‍ഹി: ഒരുകാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അടക്കിവാണിരുന്ന മൈക്രോമാക്സ് പ്രതിസന്ധിയില്‍. സാംസംഗ് മൊബൈല്‍ സ്മാര്‍ട്ഫോണ്‍ രംഗം പിടിച്ചടക്കിയതോടെ മൈക്രോമാക്സിന്റെ കുതിപ്പ് കിതപ്പിലായി. വിപണിമൂല്യം പകുതിയിലും താഴെയായി. തലപ്പത്തുള്ള പല ഉദ്യോഗസ്ഥരും കമ്പനി വിട്ടു. നിലനില്പിനായി രാജ്യത്തിനു പുറത്തുള്ള മാര്‍ക്കറ്റുകളാണ് ഇപ്പോള്‍ കമ്പനിയുടെ ലക്ഷ്യം.
അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണി കടുത്ത മത്സരത്തിലാണ്. വന്‍കിട ബ്രാന്‍ഡുകള്‍ കുതിപ്പ് തുടരുമ്പോള്‍ പുതിയ കമ്പനികള്‍ വിപണിയില്‍ കാര്യമായി പിച്ചവച്ചു തുടങ്ങിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങള്‍ നല്കുന്ന കമ്പനികള്‍ ഇന്ന് കുതിച്ചുകയറുകയാണ്. ഇവിടെയാണ് മൈക്രോമാക്സിന് അടിതെറ്റിയത്. മൈക്രോമാക്സിനു മൊബൈലുകള്‍ നല്‍കിയിരുന്ന ചൈനീസ് കമ്പനികള്‍ സ്വന്തമായി സ്മാര്‍ട്ഫോണുകള്‍ വിപണിയിലിറക്കാന്‍ തുടങ്ങി. വിലക്കുറവിനൊപ്പം നിലവാരമുള്ള ഫോണുകളായിരുന്നു പുതിയ കമ്പനികള്‍ ഉപഭോക്താക്കള്‍ക്കു വച്ചുനീട്ടിയത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മൈക്രോമാക്സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ കടുത്ത മത്സരം നേരിടേണ്ടിവരും.
2000ല്‍ നാലു പേര് സ്ഥാപിച്ച കമ്പനിയായിരുന്നു മൈക്രോമാക്സ്. 2008 മുതല്‍ മാത്രമാണ് മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കാന്‍ തുടങ്ങിയത്. 2014ല്‍ സ്ഥാപകര്‍ പുറത്തുനിന്നു മാനേജര്‍മാരെ നിയമിച്ചു. സാംസംഗിന്റെ കുതിപ്പിനെ പ്രതിരോധിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒന്നാം നിരയിലെത്താനായിരുന്നു ഈ നടപടി. എന്നാല്‍, പ്രതിസന്ധികള്‍ ആരംഭിക്കുന്നത് ഇതോടെയായിരുന്നെന്ന് മുന്‍ ജീവനക്കാര്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മൈക്രോമാക്സില്‍ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആലിബാബ കഴിഞ്ഞ മേയില്‍ മൈക്രോമാക്സുമായുള്ള ചങ്ങാത്തം വിട്ടു. വളര്ച്ചാതീരുമാനത്തില് വ്യക്തത നല്കാന് മൈക്രോമാക്സിനു കഴിയാത്തതാണു കാരണം. കഴിഞ്ഞയാഴ്ച റോയിട്ടേഴ്സിനു നല്കിയ അഭിമുഖത്തില്‍ മൈക്രോമാക്സ് സഹസ്ഥാപകന്‍ വികാസ് ജെയ്ന്‍ ആലിബാബ സഹകരണത്തിനു തയാറല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അലിബാബ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
പുതിയ ജീവനക്കാരുടെ ഗവേഷണങ്ങളും ഡിസൈനുകളും രൂപവത്കരിക്കാനായി പുതിയ നിക്ഷേപങ്ങള്‍ ഇറക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല. നിലവില്‍ മൂല്യം നഷ്ടപ്പെട്ട സാങ്കേതികവിദ്യ മാത്രമാണ് മൈക്രോമാക്സിന്റെ കൈകളിലുള്ളതെന്ന് മൈക്രോമാക്സിന്റെതന്നെ ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട്. നൂറോളം പേരാണ് ബംഗളൂരുവിലെ ഗവേഷണ വിഭാഗത്തിലുള്ളത്. നിക്ഷേപകരില്ല, സ്ഥാപകര്‍ക്ക് താത്പര്യമില്ല. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ മന്ദീഭവിച്ചെന്നും അവര്‍ പറയുന്നു.
ആലിബാബയുടെ പിന്മാറ്റത്തോടെ പുതിയ നിക്ഷേപകരെ കണെ്ടത്താന്‍ ഇതുവരെ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ഇതുതന്നെയാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ഇതോടെ നവംബറില്‍ തലപ്പത്തുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ കമ്പനി വിട്ടു. 2014 മുതല്‍ ചീഫ് എക്സിക്യൂട്ടീവായിരുന്ന വിനീത് തനേജ കഴിഞ്ഞ ആഴ്ച കമ്പനി വിട്ടു.
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ കൂള്‍പാഡ്, ഓപ്പോ, ജീയോണി തുടങ്ങിയവര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുതിപ്പു തുടങ്ങിയപ്പോള്‍ സാംസംഗ് പുതിയ മോഡലുകള്‍ നിരത്തി രംഗത്ത് സജീവമായി. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ 18 ശതമാനം വളര്‍ച്ച നേടി. ഇന്ത്യന്‍ ബജറ്റ് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്സ്, ഇന്റെക്സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയവരുടെ വിപണി ചൈനീസ് കമ്പനികള്‍ പിടിച്ചടക്കി. കഴിഞ്ഞ വര്‍ഷം എല്ലാ ഇന്ത്യന്‍ കമ്പനികളുടെയും ഓഹരികളില്‍ 48-43 ശതമാനം ഇടിവാണുണ്ടായത്. ചൈനീസ് കമ്പനികള്‍ കാരണം മൊബൈല്‍ ഫോണ്‍ വിപണിതന്നെ പ്രതിസന്ധിയിലാണെന്ന് വികാസ് ജെയ്ന്‍ പറയുന്നുണ്ട്.
നിലവില്‍ മൈക്രോമാക്സിന്റെ 80 ശതമാനം ഓഹരികളും സ്ഥാപകരായ ജെയ്ന്‍, രാഹുല്‍ ശര്‍മ, രാജേഷ് അഗര്‍വാള്‍, സുമീത് അറോറ എന്നിവരുടെ കൈകളിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിക്ഷേപകരില്‍നിന്നു സമാഹരിച്ചത് ഒമ്പത് കോടി ഡോളറാണ്. ഉത്പാദനം വര്‍ധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്കുകൂടി കടക്കാനാണ് കമ്പനിയുടെ നിലവിലെ തീരുമാനം.