കാട്ടാക്കട: തന്റെ മകനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് കൊലയാളി ഗെയിം ആയ ബ്ലൂവെയ്്ൽ ആണെന്ന ആരോപണവുമായി മാതാവ്. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണെങ്കിലും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത് .ഇക്കഴിഞ്ഞ ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാർത്ഥിയായ കാട്ടാക്കട താലൂക്കിലെ പേയാട് തച്ചോട്ടുകാവ് മൂവോട്ടുകോണം ശ്രീലക്ഷ്മി വിലാസത്തിൽ വിദേശമലയാളി രാമചന്ദ്രന്റെയും അനുവിന്റെയും മകൻ മനോജ് ചന്ദ്രൻ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ൽ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മ അനുവാണ് വെളിപ്പെടുത്തിയത്.
ഒൻപതുമാസം മുൻപ് മനോജ് ബ്ലൂ വെയ്ൽഗെയിം കളിച്ചിരുന്നുവെന്ന് മാതാപിതാക്കൾ വിളപ്പിൽശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകന്റെ മരണത്തിൽ ആദ്യം ഇത്തരത്തിലുള്ള സംശയം ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ വെയ്ൽ ഗെയിമിനെ കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്നാണ് മുൻപ് ടെക്നോ പാർക്കിലെ ജീവനക്കാരികൂടിയായിരുന്ന അനു മകന്റെ ഫേസ്ബുക്ക് നോക്കിയതും തുടർന്ന് തന്റെ അനുഭവം പറഞ്ഞ് പോലീസിൽ പരാതി നൽകിയതെന്നും ഇവർ രാഷ്ട്രദീപികയോട് പറഞ്ഞു.
മനോജ് വിദ്യാധിരാജ സ്കൂളിലെ പ്ലസ് ഒണ്‍ വിദ്യാർഥിയാണ്. ആത്മഹത്യക്കു മുൻപ് ഫോണിൽ നിന്ന് ഗെയിം പൂർണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോൾ പോലീസിന്റെ പക്കലാണ്. സൈബർ പോലീസ് ഇത് പരിശോധിക്കുന്നുണ്ട്. ഒൻപത് മാസം മുന്‍പ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഒൻപത് മാസത്തിനിടയിൽ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂ വെയിൽ ടാസ്കുകൾക്ക് സമാനമായിരുന്നുവെന്നും അവർ പറഞ്ഞു.
ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത മകൻ വീട്ടിൽ നുണ പറഞ്ഞ് കടൽ കാണാൻ പോയതും കയ്യിൽ കോന്പസ് കൊണ്ട് അക്ഷരങ്ങൾ കോറിയതും നീന്തൽപോലും അറിയില്ലെന്നിരിക്കെ പുഴയിൽ ചാടിയതുമെല്ലാം ഈ കൊലയാളി ഗെയിമിന്റെ സ്വാധീനത്താലാണെന്നാണ് മാതാപിതാക്കൾ സംശയിക്കുന്നത്. രാത്രി സമയത്ത് മനോജ് സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയിരിക്കുന്നതും പതിവായിരുന്നുവെന്ന് മനോജിന്റെ അമ്മ വെളിപ്പെടുത്തി. മരണത്തിനു മുൻപുള്ള മാസങ്ങളിൽ മനോജിന്റെ പ്രവൃത്തികൾ ദുരൂഹമായിരുന്നുവെന്ന് അമ്മ അനു പറയുന്നു.
ഇത്തരത്തിൽ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിർദേശങ്ങൾ വായിച്ചു നോക്കിയാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും മകൻ പറഞ്ഞത് അനുവിന് ഓർമയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവർ സംശയിക്കുന്നത്. നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നുവെന്നും അമ്മ പറഞ്ഞു. ബ്ലൂ വെയിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തിൽ രക്ഷിതാക്കൾക്ക് സംശയം തോന്നിയത്.
ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജിൽ ചില മാറ്റങ്ങൾ വന്നു. സിനിമകൾക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാൽ, ഇതു കള്ളമാണെന്ന് പിന്നീടു മനസിലായി. സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോൾ, അവിടെ നെഗറ്റീവ് എനർജിയാണോ പോസിറ്റീവ് എനർജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി.
പ്രേത സിനിമകൾ കാണുന്നതും മരണ വീടുകളിൽ പോകുന്നതും മനോജ് പതിവാക്കിയിരുന്നു ഇടക്കാലത്ത് കടൽ കാണാൻ ശംഖുമുഖത്ത് പോയതും അനു ഓർക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാൻ സാധിച്ചത്. ജനുവരിയിൽ കയ്യിൽ കോന്പസു കൊണ്ട് ‘എബിഐ’ എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാൽ സുഹൃത്തിനെക്കൊണ്ട് നിർബന്ധിച്ചാണ് ചെയ്യിച്ചത്. നീന്തൽ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയുംഅതിന്റെ വീഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഒൻപതു മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. പുലർച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കുന്പോൾ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാൽ, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക. ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ രക്ഷിതാക്കൾ സംശയിക്കുന്നത്.
സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെന്നും അനു പറയുന്നു. ഞാൻ മരിച്ചു പോയാൽ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാൻ പോയാലും അനിയത്തിയെ സ്നേഹിക്കണമെന്നും പറഞ്ഞു. രണ്ടു മക്കളും ഒരേ പോലെയാണെന്ന് അന്ന് മറുപടി നൽകിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ലെന്ന് വിലക്കിയതായും അനു പറയുന്നു. മലയിൻകീഴ ്സിഐ ജയകുമാർ സ്ഥലത്ത് എത്തി വിശദ വിവരങ്ങൾ ശേഖരിച്ചു. സൈബർ സെൽ വിശദമായി അന്വേഷിക്കും.
കേരളത്തിൽ ബ്ലൂ വെയ്ൽ ഗെയിം ആത്മഹത്യകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി. മനോജ് ഏബ്രഹാം
തിരുവനന്തപുരം: കേരളത്തിൽ ബ്ലൂ വെയ്ൽ ഗെയിം ആത്മഹത്യകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് ഏബ്രഹാം. ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളിൽ പരിശോധന നടക്കുകയാണ്. സൈബർ ബോധവൽക്കരണം നടത്താൻ പോലീസ് നടപടി സ്വീകരിക്കും. മുൻ കരുതലുകൾ എടുക്കേണ്ടത് രക്ഷകർത്താക്കളാണെന്നും ഐജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.