പ്രതിഫല ഭീമന്‍മാരില്‍ ഒന്നാമനായി സുന്ദര്‍ പിച്ചൈ

bis-sundarന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സിഇഒമാരില്‍ പ്രഥമ സ്ഥാനത്ത് 663 കോടി രൂപ (10.5 കോടി ഡോളര്‍) പ്രതിഫലവുമായി ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ ഇടം നേടി. ഗൂഗിള്‍ പിതൃസ്ഥാപനമായ ആല്‍ഫബെറ്റ് കമ്പനി പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

9.95 കോടി ഡോളര്‍ മൂല്യമുള്ള ഷെയറുകളും 652,500 ഡോളര്‍ ശമ്പളവുമാണ് അദ്ദേഹം കമ്പനിയില്‍നിന്നു കൈപ്പറ്റിയത്. എന്നാല്‍, അദ്ദേഹത്തിനു ലഭിച്ച ഷെയറുകള്‍ ഉടനെ കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. പിച്ചെയ്ക്കു ഷെയറുകള്‍ നല്കിയതു സംബന്ധിച്ച രേഖകള്‍ ഇതിനു മുമ്പു കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം വരെ സഹസ്ഥാപകനായ ലാറി പേജ് ആയിരുന്നു ഗൂഗിളിന്റെ മേധാവി. പിന്നീടു പിച്ചൈ സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പിച്ചെയ്ക്ക് 19.9 കോടി ഡോളറിന്റെ കൈമാറ്റം ചെയ്യാനാവാത്ത ഓഹരികള്‍ നല്കിയത്. നിലവില്‍ 63.5 കോടി ഡോളറിന്റെ കൈമാറ്റം ചെയ്യാനാവാത്ത ഷെയറുകളാണു സുന്ദര്‍ പിച്ചൈയ്ക്കുള്ളത്. എക്‌സിക്യൂട്ടീവുകള്‍ക്കു കമ്പനിയുടെ ഷെയറുകള്‍ നല്കുകയെന്നത് ആല്‍ഫബെറ്റിന്റെ രീതിയാണ്. ഇതു കമ്പനിയുടെ ദീര്‍ഘകാല ബിസിനസ് കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നടപടി കൈക്കൊള്ളുന്നത്.

ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ എറിക് ഷ്മിട്ടിന് 60 ലക്ഷം ഡോളര്‍ മൂല്യമുള്ള ലാഭവിഹിതവും 12.5 ലക്ഷം ഡോളര്‍ ശമ്പളവുമുള്‍പ്പെടെ 84 ലക്ഷം ഡോളറാണു പ്രതിഫലം നല്കിയത്. 2.51 കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയുള്‍പ്പെടെ 3.1 കോടി ഡോളറാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത്ത് പെറോട്ടിനു നല്കിയത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല 8.43 കോടി ഡോളര്‍, ഒറാക്കിള്‍ സിഇഒ ലാറി എലിസണ്‍ 6. 73 കോടി ഡോളര്‍, ക്വാല്‍കോം സിഇഒ സ്റ്റീവ് മോളന്‍കോപ് 6.07 കോടി ഡോളര്‍, ഹണിവെല്‍ സിഇഒ ഡേവിഡ് എം കോട്ട് 3.45 കോടി ഡോളര്‍ എന്നിങ്ങനെയാണ് പ്രധാന സിഇഒമാരുടെ പ്രതിഫലം.

Related posts